തിരുവനന്തപുരം• സ്വർണ കള്ളക്കടത്തു പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ 8 മണിക്കൂറിലേറെ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനു വിധേയനായ എം.ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാൻ ഇനി എന്തു തെളിവാണു മുഖ്യമന്ത്രിക്കു വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കളങ്കിതനായ മുഖ്യമന്ത്രി അധികാരത്തിൽ കടിച്ചു തൂങ്ങാതെ രാജി വച്ച് ഒഴിയണം.
രാജ്യദ്രോഹികളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ചീഫ് സെക്രട്ടറിയെയും ധനകാര്യ സെക്രട്ടറിയെയും അന്വേഷണം ഏൽപിച്ചു ജനങ്ങളെ കബളിപ്പിക്കാനാണു ശ്രമം. സിബിഐ അന്വേഷണത്തിനു ധൈര്യമുണ്ടോ–ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിയുടെ കേന്ദ്രമായി. പിഎസ്‌സിയെയും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളെയും നോക്കുകുത്തികളാക്കി ഇഷ്ടക്കാർക്ക് അനധികൃത നിയമനം നൽകുകയാണ്. ഇങ്ങനെ നിയമനം കിട്ടിയ െഎടി ഫെലോ ആണ് കള്ളക്കടത്തു കേസിലെ പ്രതികൾക്കു മുറി ബുക്ക് ചെയ്തത്. സെക്രട്ടേറിയറ്റിൽ നിന്നു മുറി ബുക്ക് ചെയ്യുന്നതാണോ ഫെലോയുടെ പണി? കിറ്റ് വാങ്ങാൻ ഒരു മന്ത്രിയെ ആവശ്യമുണ്ടോയെന്നും –ചെന്നിത്തല പരിഹസിച്ചു.