Thiruvananthapuram

എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. എസ്.കെ വസന്തന്

“Manju”

തിരുവനന്തപുരം: ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. എസ്.കെ വസന്തന്. നോവലിസ്റ്റും കഥാകൃത്തും ഉപന്യാസകാരനും ചരിത്രഗവേഷകനുമായ ഡോ. എസ്.കെ വസന്തന്‍ വിവിധ വിഷയങ്ങളിലായി അനേകം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും സമഗേഗസംഭാവനയ്ക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. കേരള സാംസ്‌കാരിക ചരിത്ര നിഘണ്ടു, നമ്മള്‍ നടന്ന വഴികള്‍, പടിഞ്ഞാറന്‍ കാവ്യമീമാംസ, കാല്‍പ്പാടുകള്‍ തുടങ്ങി അമ്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

എറണാകുളം ഇടപ്പള്ളിയില്‍ കരുണാകര മേനോന്റെയും തത്തംപള്ളി സരസ്വതി അമ്മയുടെയും മകനായി 1935-ലാണ് ഡോ. എസ്.കെ വസന്തന്‍ ജനിച്ചത്. മലയാളത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും കേരള സര്‍വകലാശാലയില്‍ നിന്നും രുദാനന്തരബിരുദത്തിനുശേഷം ഡോക്ടറേറ്റ് നേടി. മുപ്പത്തിയഞ്ച് വര്‍ഷക്കാലം കാലടി ശ്രീശങ്കര കോളേജിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും അധ്യാപകനായി.  എന്റെ ഗ്രാമം, എന്റെ ജനത, അരക്കില്ലം എന്നീ നോവലുകള്‍ വളരെയധികം ശ്രദ്ധ നേടി.

സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന കേരള സര്‍ക്കാറിന്റെ പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ്. ഡോ. അനില്‍ വള്ളത്തോള്‍ ചെയര്‍മാനും ഡോ. ധര്‍മരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി.സോമന്‍, മെമ്പര്‍ സെക്രട്ടറി സി.പി അബൂബക്കര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

Related Articles

Back to top button