KeralaKozhikodeLatest

‘സിനിമാ ദമ്പതികള്‍ക്ക് ഫൈസലുമായി ബന്ധം”:എം ടി രമേശ്‌

“Manju”

കോഴിക്കോട്• സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദിന് സിനിമാ മേഖലയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. പുതുതലമുറ സംവിധായകരുമായും പഴയ തലമുറയിലെ ഒരു പ്രമുഖ സംവിധായകനുമായും ഫരീദിന് അടുത്ത ബന്ധമുണ്ട്. ഇതേപ്പറ്റി അമ്മ അടക്കമുള്ള സിനിമാ മേഖലയിലെ സംഘടനകൾ മറുപടി പറയണം. ചില സംവിധായകർ ഫരീദിന്റെ ബെനാമികളാണെന്ന ആക്ഷേപവുമുണ്ട്.

സമീപ കാലത്ത് ഇറങ്ങിയ ഇടതുപക്ഷത്തെ പ്രകീർത്തിക്കുന്ന സിനിമകൾ, സംസ്ഥാനത്തെ ഒരു മന്ത്രിയെ പുകഴ്ത്തിയ സിനിമ എന്നിവയൊക്കെ സ്വർണക്കടത്ത് പണം ഉപയോഗിച്ച് നിർമിച്ചവയാണെന്ന് ആക്ഷേപമുണ്ട്. സിനിമാ ദമ്പതികളുടെ ഫോർട്ട്കൊച്ചിയിലെ സ്ഥാപനത്തിൽ ഫൈസൽ ഫരീദ് സന്ദർശകനാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ടെന്നും രമേശ് പറഞ്ഞു.

സിനിമാ മേഖലയിൽ ഉള്ളവർ പങ്കെടുത്ത സിഎഎ വിരുദ്ധ സമരത്തിന് പണം മുടക്കിയതും ഫൈസൽ ഫരീദാണ്. സമരത്തിനു ശേഷം നടന്ന പാർട്ടിയെപ്പറ്റിയും അന്വേഷണം നടത്തണം. കേരളത്തിൽ നടന്ന ഇന്ത്യാ വിരുദ്ധ സമരങ്ങളുടെ സ്‌പോൺസറും ഇയാളാണെന്നും രമേശ് പറഞ്ഞു.

യുഎഇ കോൺസുൽ ജനറലിന്റെ ഗൺമാനായി ജയഘോഷിനെ പുനർനിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ നയതന്ത്ര നിയമങ്ങൾ ലംഘിച്ചുവെന്ന് രമേശ് കുറ്റപ്പെടുത്തി. ജയഘോഷിനെ തന്നെ ഗൺമാനായി വേണമെന്ന് അറ്റാഷെ ആവശ്യപ്പെട്ടോയെന്ന് ഡിജിപി വ്യക്തമാക്കണം. ഇതു സംബന്ധിച്ച എല്ലാ കത്തിടപാടുകളും പുറത്തുവിടണം. നയതന്ത്ര നിയമങ്ങൾ ലംഘിച്ച ഡിജിപിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും എം.ടി. രമേശ് കൂട്ടിച്ചേർത്തു.

Related Articles

Back to top button