വി.എം.സുരേഷ്കുമാർ
വടകര: ബീവറേജ് കോര്‍പറേഷന്റെ വടകര വില്‍പന കേന്ദ്രത്തിലെ ജീവനക്കാരനു കോവിഡ്. തിരുവള്ളൂര്‍ സ്വദേശിയായ ഇദ്ദേഹത്തിനു രോഗം സ്ഥിരീകരിച്ചതോടെ ഇവിടത്തെ മുഴവന്‍ ജീവനക്കാരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. വടകര നഗരം കണ്ടെയിന്‍മെന്റ് സോണായതിനാല്‍ 14 മുതല്‍ എടോടിയിലെ വീവറേജ് വില്‍പന കേന്ദ്രം അടഞ്ഞു കിടക്കുകയാണ്.
സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ആള്‍ക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്നു വ്യക്തമല്ല. പതിനാറാം തിയതി മുതല്‍ കലശലായ പനി ഉണ്ടായതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സുഹൃത്തുക്കളായ മൂന്നു തിരുവള്ളൂര്‍ സ്വദേശികള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. ഇവരുടേയും ഉറവിടം വ്യക്തമല്ല.
നാലു സെക്യൂരിറ്റി സ്റ്റാഫ് അടക്കം പതിനാലു പേരാണ് വടകര ബീവറേജില്‍ ജോലി ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ഈ മാസം ഒന്നു മുതല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പെടെയുള്ളവരോട് ക്വാറന്റൈനില്‍ പോകാനാണ് നിര്‍ദേശം.
സെയില്‍സ് വിഭാഗത്തിലെ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കൗണ്ടറില്‍ ജോലി ചെയ്യുന്ന ഇയാളില്‍ നിന്നു മദ്യം വാങ്ങാനെത്തിയവര്‍ക്കു രോഗം ബാധിക്കുമോ എന്ന സംശയം ഉയര്‍ന്നു. അങ്ങനെയെങ്കില്‍ ഇത്തരക്കാരെ കണ്ടെത്തി ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കേണ്ടിവരും. മദ്യം വാങ്ങാനെത്തിയവരില്‍ നിന്ന് ഇയാള്‍ക്കു രോഗം പിടിപെടാനുള്ള സാധ്യതയുമില്ലേ എന്ന ചോദ്യവുമുണ്ട്. അങ്ങനെയെങ്കില്‍ ബീവറേജ് കേന്ദ്രത്തിലെ മറ്റേതെങ്കിലും ജീവനക്കാരനു രോഗലക്ഷണം ഉണ്ടാവേണ്ടതുണ്ട്. ഇതുവരെ അങ്ങനെയൊന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു ജീവനക്കാര്‍ വ്യക്തമാക്കി.