ബിജ്‌നൂർ: നട്ടാപാതിരക്ക് കട കുത്തിത്തുറന്ന് കവർന്ന പണം എണ്ണി നോക്കിയ കള്ളന് സന്തോഷാധിക്യത്താൽ ഹൃദയാഘാതം സംഭവിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ അധികം പണം മോഷണമുതലായി കിട്ടിയതിന്‍റെ ആഹ്ലാദത്തള്ളിച്ചയ്ക്കിടയിലാണ് കള്ളൻമാരിലൊരാൾക്ക് അറ്റാക്ക് വന്നത്. ഒടുവിൽ, പുള്ളിയുടെ ചികിത്സക്കായി ഈ പണത്തിന്‍റെ ഏറിയ പങ്കും ആശുപത്രിയിൽ ചെലവഴിക്കേണ്ടി വന്നു.
ഉത്തർപ്രദേശിലെ ബിജ്‌നൂർ ജില്ലയിൽ കോട്‌വാലി ദേഹാത്ത് പ്രദേശത്താണ് സംഭവം. ഫെബ്രുവരിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതോടെയാണ് അറ്റാക്ക് വന്ന കാര്യം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 16ന് അർധരാത്രിയാണ് നവാബ് ഹൈദറിന്‍റെ ഉടമസ്ഥതയിലുള്ള പൊതുസേവന കേന്ദ്രത്തിൽ നൗഷീദ്, ഇജാസ് എന്നിവർ ചേർന്ന് കവർച്ച നടത്തിയത്. ഏഴുലക്ഷം രൂപ മോഷണം പോയതായി ഹൈദർ പരാതിപ്പെട്ടതായി ബിജ്‌നൂർ പൊലീസ് സൂപ്രണ്ട് ധരം വീർ സിങ് പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം രണ്ടുപേരെയും നാഗിന പൊലീസ് സ്റ്റേഷൻ പരിധിയിലെ അലിപൂരിൽനിന്ന് അറസ്റ്റ് ചെയ്തത്