ഇല്ല… മനുഷ്യത്വം മരിച്ചിട്ടില്ല!! കോവിഡ് ഭയന്ന് ആരും അടുത്തില്ല…കുഞ്ഞിനെ വാരിയെടുത്ത് തഹസിൽദാർ
തിരുവനന്തപുരം :ഇന്നലത്തെ നേത്രാവതി എക്സ്പ്രസിൽ മുംബൈയിൽനിന്നും പ്രായമുള്ള ഒരു നാടോടി സ്ത്രീയും കുഞ്ഞും തിരുവനന്തപുരത്ത് എത്തി. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന അവരുടെ മകളാണ് കൂടെയുള്ള കുട്ടി എന്നാണ് അവർ അവകാശപ്പെട്ടത്. ഈ സ്ത്രീയെ ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് മാറ്റി. അപ്പോൾ റോഡുവക്കിൽ ഉറക്കത്തിലായിരുന്നു കുഞ്ഞ്.
ശിശുഷേമ സമിതി പ്രവർത്തകരെ വരുത്തി കുഞ്ഞിനെ ഏൽപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ ബന്ധപ്പെട്ടവർ വരാൻ വൈകി. കുഞ്ഞിനെ റോഡുവക്കിൽ ഒരുപാട് സമയം കിടത്തുന്നത് ശരിയല്ല എന്ന് കണ്ട് ഐ.ക്യൂ.സി അസിസ്റ്റന്റ് നോഡൽ ഓഫീസർ ആയ ശ്രീ. ബാലസുബ്രഹ്മണ്യം ( തഹസിൽദാർ & എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, റവന്യൂ വകുപ്പ്) ഒരു മടിയും കൂടാതെ മുന്നോട്ടു വരുകയും കുഞ്ഞിനെ എടുത്ത് ശിശുക്ഷേമ സമിതിയിൽ സുരക്ഷിതയായി എത്തിക്കുകയും ചെയ്തു.
കോവിഡിന്റെ കാലത്ത് മനുഷ്യത്വം മരവിക്കാത്ത ഇത്തരം മനസ്സുകളെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല