വി.എം.സുരേഷ്കുമാർ
വടകര : മേപ്പയില്‍ പച്ചക്കറി മുക്കില്‍ വീട്ടുമുറ്റത്തു ഫോണ്‍ ചെയ്യുകയായിരുന്ന യുവാവിനു പോലീസ് മര്‍ദനം. നീലംകുനിയില്‍ പ്രബീഷിനെയാണ് (35) വടകര എസ്‌ഐ മര്‍ദിച്ചതായി പറയുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. റോഡിനോടു ചേര്‍ന്ന വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്യുകയായിരുന്നു പ്രബീഷ്. ഇതിനിടയില്‍ രണ്ടു പേര്‍ പോലീസ് ജീപ്പ് കണ്ട് ഓടിപ്പോയിരുന്നു. പിന്തുടര്‍ന്ന എസ്‌ഐ തിരികെ വരുമ്പോള്‍ ഒരു കാരണവും കൂടാതെ പ്രബീഷിനെ ലാത്തികൊണ്ട് ഇരുകാലിനും തല്ലുകയായിരുന്നുവെന്നു പറയുന്നു.
അമ്മയും വീട്ടിലെ ചെറിയ കുട്ടികളും നോക്കിനില്‍ക്കേയാണ് അടിച്ചു പരിക്കേല്പിച്ചത്. എന്തിനാണ് മര്‍ദിക്കുന്നതെന്നു ചോദിച്ചപ്പോള്‍ അസഭ്യം പറയുകയായിരുന്നു. മകനെ അടിക്കരുതെന്ന് അമ്മ കേണപേക്ഷിച്ചു. ജീപ്പിനടുത്തെത്തിയ എസ്‌ഐ തിരികെ വന്ന് പോലീസിനെ ഗൗനിച്ചില്ലെന്നു പറഞ്ഞ് വീണ്ടും തല്ലിയതായി പറയുന്നു.
സംഭവമറിഞ്ഞു ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോയത്. മര്‍ദ്ദനത്തില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നു. കൂലി പണിക്കാരനായ ഇയാള്‍ കോവിഡ് കാലത്ത് ജോലിയില്ലാതെ കഷ്ടപെടുന്നതിനിടയിലാണ് പോലീസിന്റെ മര്‍ദ്ദനം. മര്‍ദിച്ചതിനെതിരെ പ്രബീഷ് സിഐ ക്കു പരാതി നല്‍കി.
അകാരണമായി വീട്ടിലേക്കു കയറി അതിക്രമം നടത്തിയ എസ്‌ഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി ജെ പി മണ്ഡലം പ്രസിഡന്റ് പി.പി.വ്യാസന്‍, മണ്ഡലം സെക്രട്ടറി കെ എം രമേശന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.