ജുബിൻ ബാബു
കോഴിക്കോട്: കൊവിഡ് നിയന്ത്രണമോ പരിമിതികളോ ഇല്ലാത്ത വൈറസായതിനാൽ സംസ്ഥാനം അതീവ ജാഗ്രത കാണിക്കണമെന്നും, കേരളത്തിലേയ്ക്ക് പുറത്തു നിന്നും വരുന്നവരുടെ യാത്ര നിയന്ത്രിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ച് (ഐ.എം.എ) മുന്നറിയിപ്പ്. ഇപ്പോഴത്തെ ക്രമീകരണം അശാസ്ത്രീയമാണന്നും ഡോ. അബ്രഹാം വർഗ്ഗീസ്, ഡോ. പി. ഗോപികുമാർ എന്നിവർ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് എത്തുന്ന എല്ലാവരെയും കൊറൻ്റീൻ ചെയ്യണം. പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കണം,ഒരു ലക്ഷം പേരിൽ കുറഞ്ഞത് 100 പേർക്ക് ടെസ്റ്റുകൾ നടത്തണം. രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനക്ക് സ്വകാര്യമേഖലയിൽ സൗകര്യം ഒരുക്കണം. ലാബുകൾക്കും ആശുപത്രികൾക്കും താത്ക്കാലിക അനുമതി അവശ്യമാണ്. ഇത് മൂലം കോവിഡ് ആശുപത്രികൾക്ക് രോഗിയുടെ അധിക ഭാരം നിയന്ത്രിക്കാൻ കഴിയും. കുറച്ച് ദിവസങ്ങൾ അല്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ അവസ്ഥമാറും.
സംസ്ഥാനത്ത് നിരവധി രോഗികൾക്ക് ചികിത്സ നൽകി സുഖപ്പെടുത്തി. എന്നാൽ രോഗലക്ഷണ വിവരം, പുരോഗതി
ഈ രോഗികളുടെ മറ്റ് രോഗം, സങ്കീർണതകൾ, ചികിത്സാ ഷെഡ്യൂൾ എന്നിവ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം ഡാറ്റ രഹസ്യമായി സൂക്ഷിക്കാൻ പാടില്ല,
മെഡിക്കൽ ശാസ്ത്രവിഭാഗത്തിന് നൽകിയാലെ പഠനങ്ങൾ നടക്കൂ. നമ്മുടെ സംസ്ഥാനത്തിന് പഠനമോ ഗവേഷണ പ്രബന്ധമോ ഇതുവരെ നടന്നില്ലന്ന് അവർ കുറ്റപ്പെടുത്തി. ഐഎംഎ ഒരു പ്രൊഫഷണൽ സയന്റിഫിക് ബോഡി ആയതിനാൽ അത്തരം പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും തയ്യാറാണന്നും അറിയിച്ചു.
ജനങ്ങൾക്ക് കർശനമായ ബോധവത്ക്കരണത്തോടെ ലോക്ക് ഡൗണിന്റെ ഗൗരവം ഉറപ്പാക്കണം. ചെറിയ വ്യതിയാനം, അയവ് എന്നിവപോലും മറ്റുള്ളവയിൽ കാണുന്നതുപോലെ വളരെയധികം ജീവിതങ്ങൾ നഷ്‌ടപ്പെടുത്തും.
ഗവൺമെന്റും ഐഎംഎയും സ്പെഷ്യാലിറ്റി ഓർഗനൈസേഷനുകളും ഉൾപ്പെടെയുള്ള മെഡിക്കൽ ഫ്രറ്റേണിറ്റി ഉണ്ടാവണം.
ആഴ്ചയിൽ രണ്ടുതവണ വിശകലനം ചെയ്യണം. രോഗത്തെ കൈകാര്യം ചെയ്യുന്നതിന് ഇത് മുഴുവൻ മെഡിക്കൽ സമൂഹത്തെയും സഹായിക്കുമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.