IndiaLatest

“കോവിഡ് കാലത്ത് നിങ്ങളുടെ കരൾ സുരക്ഷിതമായി സൂക്ഷിക്കുക”

“Manju”

ബിന്ദുലാൽ തൃശൂർ

പാർലമെന്റ് അംഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി ലോക ഹെപ്പറ്റൈറ്റിസ് ദിനമായ ഇന്ന് എംപതി ഇ – കോൺക്ലേവ് സംഘടിപ്പിച്ചു. ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള മുഖ്യാതിഥിയായിരുന്നു. കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കോൺക്ലേവിന്റെ ആമുഖമായി ആരോഗ്യമുള്ള കരളിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രെസന്റഷൻ ഐ എൽ ബി എസ് ഡയറക്ടർ ഡോക്ടർ എസ് കെ സരിൻ അവതരിപ്പിച്ചു. 2030 ഓടെ ഹെപ്പറ്റൈറ്റിസ്-ബി ,സി സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം നിറവേറ്റാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത സ്പീക്കർ ശ്രീ ഓം ബിർള പറഞ്ഞു. ഹെപ്പറ്റൈറ്റിസ് രോഗത്തിനെതിരെ ബോധവത്കരണം നടത്തേണ്ട ഉത്തരവാദിത്വം നമുക്കുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“കോവിഡ് കാലത്ത് നിങ്ങളുടെ കരൾ സുരക്ഷിതമായി സൂക്ഷിക്കുക “എന്ന കോൺക്ലേവിന്റെ ഹെപ്പറ്റൈറ്റിസ് ദിനാചരണ സന്ദേശം കോവിഡ് 19 മൂലമുള്ള ഈ പരീക്ഷണ കാലയളവിൽ ഏറെ പ്രാധാന്യമർഹിക്കുന്നതായി കേന്ദ്ര മന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിനു കീഴിൽ വളരെ നേരത്തെ സ്വയം സന്നദ്ധരായി നാം സ്വീകരിച്ച നടപടികളാണ് കോവിഡ് -19 വ്യാപനം നിയന്ത്രിക്കാൻ സഹായിച്ചതെന്ന് ഡോ.ഹർഷവർധൻ പറഞ്ഞു. കോവിഡ് 19 മൂലമുള്ള മരണ നിരക്ക് ഏകദേശം രണ്ട് മുതൽ മൂന്ന് ശതമാനം വരെയാണെങ്കിലും മിക്കവാറും കേസുകളിൽ രോഗലക്ഷണം ഉണ്ടാകാറില്ല. പ്രമേഹം, ഫാറ്റിലിവർ, ഗുരുതര കരൾ രോഗങ്ങൾ എന്നിവ ഉള്ളവരിൽ കോവിഡ് രോഗ സാധ്യതയും മരണ സാധ്യതയും കൂടുതലാണെന്ന കാര്യത്തിൽ ബോധവത്കരണം നടത്തേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം രോഗാവസ്ഥകൾ ഉള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആയുഷ്മാൻ ഭാരതിനു കീഴിലുള്ള ആരോഗ്യ കുടുംബക്ഷേമ കേന്ദ്രങ്ങൾ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

ഹെപ്പറ്റൈറ്റിസ് ഒരു ആഗോള ആരോഗ്യ പ്രശ്നമാണ്. വൈറൽ ഹെപ്പറ്റൈറ്റിസ് ഇന്ത്യയിൽ സാധാരണമായ ഗുരുതര രോഗമാണെങ്കിലും അതിനെപ്പറ്റി ആരോഗ്യ പ്രവർത്തകർക്കും പൊതു ജനങ്ങൾക്കും വേണ്ടത്ര അവബോധം ഇല്ല. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി രോഗങ്ങൾ ഉള്ളവരിൽ കരൾ അർബുദം, ഗുരുതര കരൾ രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കരൾ രോഗം ഗുരുതരമായവരിൽ 80 ശതമാനം പേർക്കും രോഗബാധ ഉണ്ടായ കാര്യം അറിയില്ല എന്നതാണ് യാഥാർത്ഥ്യമെന്നും മന്ത്രി പറഞ്ഞു. നിശബ്ദ പകർച്ചവ്യാധിയായ ഹെപ്പറ്റൈറ്റിസ് ബി , സി എന്നിവക്കെതിരെ ബോധവൽക്കരണം നടത്താൻ പരിപാടിയിൽ പങ്കെടുത്ത എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള സംഘടനകളോടും സഹപ്രവർത്തകരോടും അദ്ദേഹം ആഹ്വാനം ചെയ്തു.

Related Articles

Back to top button