KannurKeralaLatestMalappuramThiruvananthapuramThrissur

കനത്ത മഴ: മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയരുന്നു; തീരദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്തിന്റെ മലയോര മേഖലകളും താഴ്ന്ന് പ്രദേശങ്ങളും ദുരിതത്തിന് നടുവില്‍. പല മേഖലകളും വെള്ളത്തിലായി .മൂവാറ്റുപുഴയാറില്‍ ജല നിരപ്പുയരുന്ന സാഹചര്യത്തില്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മംഗലപ്പുഴയില്‍ വെള്ളം ഉയരുന്നത് വാണിംഗ് ലെവലിലേക്ക് അടുക്കുന്നു.എറണാകുളം ജില്ലയിലെ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിരോധിച്ച്‌ ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. ജില്ലയിലെ മുഴുവന്‍ റവന്യൂ ജീവനക്കാരും അടിയന്തരമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശംനല്‍കി.

കടുങ്ങല്ലൂര്‍ വില്ലേജ് പരിധിയില്‍ ഏലൂര്‍ മുനിസിപ്പലിറ്റി 13-ാം വാര്‍ഡിലെ 32 കുടുംബങ്ങളെ വെള്ളം കയറിയതിനാല്‍ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. കുറ്റിക്കാട്ടുകര സ്‌കൂളിലേക്കാണ് മാറ്റിയിട്ടുള്ളത്. 80 കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. കൊച്ചി,കോതമംഗലം, താലൂക്ക്, മൂവാറ്റുപുഴ, പറവൂര്‍ താലുക്കൂകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കൊച്ചി താലൂക്കില്‍ 89 കുടുംബങ്ങളെയും കോതംമംഗലം താലൂക്കിലെ ക്യാംപുകളിലേക്ക് 59 കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു. കുട്ടമ്പുഴ പഞ്ചായത്തില്‍ മണികണ്ഠചാല്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വനംവകുപ്പ് ഇവിടെ ക്യാമ്പ് ആംരഭിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

മൂവാറ്റുപുഴ താലൂക്കില്‍ വെള്ളൂര്‍ക്കൂന്ന വില്ലേജിലെ ഏഴു കുടുംബങ്ങളെ കടാതി എന്‍എസ്‌എസ് കരയോഗം ഹാളിലേക്ക് മാറ്റി. പറവൂര്‍ താലൂക്കില്‍ കടുങ്ങല്ലൂര്‍ വില്ലേജില്‍ ആരംഭിച്ചിരിക്കുന്ന ക്യാമ്പുകളിലേക്ക് 49 കുടുംബങ്ങളെ മാറ്റിയതായി അധികൃതര്‍ അറിയിച്ചു. എറണാകുളം പാതാളം റെഗുലേറ്ററിന്റെ മുഴുവന്‍ ഷട്ടറുകളും പരമാവധി ഉയര്‍ത്തി. ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷമാണ്. നിരവധി വീടുകള്‍ വെള്ളത്തിലാണ്. കമ്പനിപ്പടി, ബസാര്‍, കണ്ണമാലി അടക്കമുളള മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആലുവ ശിവരാത്രി മണപ്പുറം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. ക്ഷേത്രത്തിന്റെ മേല്‍ക്കുരവരെ വെള്ളത്തിലായി.

Related Articles

Back to top button