അനൂപ്
മാവേലിക്കര: വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ പേഴ്‌സും പണവും ഉടമയേ ഏല്‍പ്പിച്ച് വ്യാപാരിയായ കണ്ണമംഗലം തെക്ക് പാലാഴിയില്‍ പുഷ്പകുമാര്‍ മാതൃകയായി. പലചരിക്ക് കച്ചവടക്കാരനായ പുഷ്പകുമാര്‍ ഇന്നലെ ഉച്ചയ് 2 മണിയോടെ കായംകുളത്തിന് പോകുമ്പോൾ മനായി പാലത്തിന് സമീപത്തുവെച്ച് സ്‌കൂട്ടറില്‍ വെള്ളക്കെട്ടില്‍ പെട്ട് ഓഫായി. വാഹനം കരക്കെത്തിക്കാനായി തള്ളിനീക്കുന്നതിനിടെയാണ് വെള്ളക്കെട്ടിലൂടെ ഒഴുകിവരുന്ന പേഴ്‌സ് പുഷ്പകുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
വാഹനത്തിന്റെ മുന്‍ചക്രം കൊണ്ട് പേഴ്‌സിന്റെ ഒഴുക്ക് തടഞ്ഞ് പേഴ്സ് കൈക്കലാക്കി. തുടർന്ന് പരിശോധിച്ചപ്പോള്‍ 14300 രൂപയും എ.റ്റി.എം, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ എന്നിവയും പേഴ്‌സില്‍ നിന്ന് ലഭിച്ചു. പുഷ്പകുമാര്‍ പേഴ്‌സ് മാവേലിക്കര പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ജൂനിയര്‍ എസ്.ഐ ജിനു.ജി, സീനിയര്‍ സി.പി.ഒ എന്‍.സുധി എന്നിവര്‍ ചേര്‍ന്ന് ഉടമയായ ദേവസ്വം ശാന്തിയായ കല്ലൂപ്പാറ പുതുശേരി അരീക്കര ഇല്ലം എ.കെ.സുനില്‍കുമാറിനെ വിവരമറിയിച്ചു. തുടര്‍ന്ന് പേഴ്‌സ് പൊലീസ് സ്‌റ്റേഷനില്‍വെച്ച് പുഷ്പകുമാര്‍ എ.കെ.സുനില്‍കുമാറിന് കൈമാറി.
ഭാര്യവീടായ കണ്ണമംഗലത്ത് എത്തിയശേഷം ഹരിപ്പാട്ടേ പുതിയ ജോലിസ്ഥലത്തേക്ക് മാറുന്നതിന്റെ ആവശ്യത്തിനായി ഹരിപ്പാട് ദേവസ്വം ഓഫീസിലേക്ക് പോകും വഴി കണ്ണംമംഗലം മനായിപാലത്തിന് സമീപത്തുവെച്ച് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ സുനിലും ഇതേ വെള്ളക്കെട്ടില്‍ പെട്ടിരുന്നു വാഹനം കരക്കെത്തിക്കുവാന്‍ വേണ്ടി നടത്തിയ ശ്രമത്തിനിടെ പേഴ്‌സ് കാണാതാവുകയായിരുന്നുവെന്ന് സുനില്‍ പറഞ്ഞ. നല്ല ഒഴുക്കുകാരണം പേഴ്‌സ് കനാലിലൂടെ ഒഴുകി തിരിച്ചു കിട്ടാത്തവിധം നഷ്ടമായി എന്നു വിചാരിച്ചിരിക്കുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺവിളി എത്തിയതെന്ന് സുനില്‍ പറഞ്ഞു.