വെഞ്ഞാറമൂട്: വേനല്‍ക്കാലത്ത് റോഡരികില്‍ പ്രത്യക്ഷപ്പെടാറുള്ള മാങ്ങകളായ അല്‍ഫോണ്‍സയും കിളിച്ചുണ്ടനും കോട്ടുകോണവും മൂവാണ്ടനും കര്‍പ്പൂരവും നീലനും ഒന്നും ഇപ്പോള്‍ കാണാനേയില്ല. ഉള്ളതിനാകട്ടെ തീ വിലയും. മാങ്ങയ്ക്ക് മാത്രമല്ല പഴവര്‍ഗങ്ങളുടെയൊക്കെ സ്ഥിതി ഇതുതന്നെ. കത്തുന്ന വേനലില്‍ നാടാകെ വെന്തുരുകുമ്പോള്‍ പഴങ്ങള്‍ക്കും ജ്യൂസിനും വില കുതിച്ചുയരുന്നു. വിവിധ ഇനം പഴവര്‍ഗങ്ങള്‍ക്ക് ഇരട്ടിയോളമാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ വില വര്‍ദ്ധിച്ചത്.
30 രൂപ വിലയുണ്ടായിരുന്ന ഞാലിപ്പൂവന് 60 രൂപയായി. പൈനാപ്പിളിനും വില ഇരട്ടിയിലധികമായി. ഓറഞ്ച്, മുന്തിരി, ആപ്പിള്‍ എന്നിവയുടെ വിലയും കുത്തനെ ഉയര്‍ന്നു. പഴങ്ങള്‍ക്ക് വില വര്‍ദ്ധിച്ചതോടെ കടകളില്‍ ജ്യൂസിനും വില കൂടി. അഞ്ചുകിലോ തണ്ണിമത്തന് 100രൂപ മാത്രമാണ് വിലയെങ്കില്‍ കടകളില്‍ ഒരു ഗ്ളാസ് തണ്ണിമത്തന്‍ ജ്യൂസിന് ഈടാക്കുന്നത് 20 മുതല്‍ 25 രൂപവരെയാണ്. വ്യാജനും വഴിയോരങ്ങളിലെ ജ്യൂസ് വില്പന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന പഴങ്ങള്‍ നിലവാരം കുറഞ്ഞവയാണെന്നും പരാതിയുണ്ട്.