KeralaLatest

നീയിതു വാങ്ങണം, നിനക്കായി ഇതു ഞാൻ കാത്തുവെച്ചിരുന്നതാണ്..

തിങ്കളാഴ്ച ദിവംഗതയായ മണിയമ്മയെ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരിക്കുന്നു.

“Manju”

താമസിക്കുന്ന കെട്ടിടം മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നു. വെള്ളം വീഴുന്നിടത്തേക്ക് വീട്ടിലെ പെൺമക്കളോട് പാത്രം നീക്കിവെയ്ക്കാനാ അമ്മ പറയും. വെള്ളത്തുള്ളികള്‍ പാത്രത്തില്‍ വീഴുന്നത് ആ വീട്ടിലെ കുട്ടികൾക്ക് ഇഷ്ടമാണ്.. അവിടെ അവര്‍ക്ക് പരാതികളും പരിഭവങ്ങളുമില്ലായിരുന്നു. ആ അച്ഛനും അമ്മയ്ക്കും രണ്ടു പെണ്‍കുട്ടികള്‍ക്കും ഗുരുവിന്റെ സമീപത്ത് താമസിക്കാനവസരം കിട്ടിയതിന്റെ സന്തോഷമായിരുന്നു മനസ്സ് നിറയെ. അവരുടെ അച്ഛൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. അമ്മയും അച്ഛനും മക്കളുമടങ്ങുന്ന ആ കുടുംബം അച്ഛന്റെ ജോലിസ്ഥലമായ മദ്രാസിലും, ഗ്വാളിയാറിലും, ഡൽഹിയിലും എയർഫോഴ്സ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ശ്രീനഗറിലേയും ബറോഡയിലേയും സർവ്വീസ് കാലത്ത് വാടകയ്ക്ക് പുറത്ത് വീടെടുത്ത് താമസിച്ചു. അവർക്ക് ചോർന്നൊലിക്കുന്ന വീടും പരിസരവും ഒരിക്കലും അലോരസമുണ്ടാക്കിയില്ല. കുട്ടികൾ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠിച്ചിരുന്നത്. അവരുടെ പഠിപ്പിനുള്ള സൗകര്യാർത്ഥം തിരുവനന്തപുരത്ത് കേശവദാസപുരത്ത് അഞ്ച് സെന്റു സ്ഥലവും വീടും വാങ്ങി അവിടെ താമസിച്ചു. അമ്മയുടെ മൂത്ത സഹോദരൻ വിക്രമൻ നായർ അക്കാലത്ത് പോത്തൻകോട് സ്ഥിരമായി വരുമായിരുന്നു. ഒരിക്കൽ വെഞ്ഞാറമ്മൂട് ഭാഗത്തേക്ക് പോത്തൻകോട് വഴി സ്ഥിരമായി പോകുന്ന ഒരു കാൽനടയാത്രക്കാരനെ അദ്ദേഹം കാണുകയുണ്ടായി. അന്വേഷിച്ചപ്പോൾ അയാൾ അടുത്തുള്ള ആശ്രമത്തിലേക്കാണ് പോകുന്നത് എന്നറിയുകയും വിക്രമൻ നായർ അയാളോടൊപ്പം ആശ്രമത്തിലെത്തുകയും ചെയ്തു. എന്നാൽ വൈകുന്നേരമായതിനാൽ അന്ന് ഗുരുവിനെ കാണുവാൻ കഴിഞ്ഞില്ല. അടുത്തദിവസം വിക്രമൻ നായർ കേശവദാസപുരത്ത് താമസിക്കുന്ന സഹോദരിയേയും അളിയനേയും പോയി കാണുകയുണ്ടായി. സംസാരമധ്യേ പോത്തൻകോട് അടുത്ത് ഒരു ആശ്രമത്തിൽ പോയിരുന്ന കാര്യം സൂചിപ്പിക്കുകയും അവിടുത്തെ പ്രത്യേകതകൾ പറയുകയും ചെയ്തു. അടുത്ത ദിവസം രാവിലെ തന്നെ ആ ദമ്പതികൾ ആശ്രമത്തിലെത്തകയും ഗുരുവിനെ കാണുകയും ചെയ്തു. പിന്നീട് പലപ്പോഴും വന്നും പോയും നിന്ന അവർ 1988 ആഗസ്റ്റിലാണ് ആ ആശ്രമത്തില്‍ ഗുരുവിനോടൊത്ത് താമസിക്കുന്നതിനായി എത്തിച്ചേരുന്നത്. പഴയ പ്രസ്സ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ഗുരു നൽകിയ രണ്ട് മുറികളിലായിട്ടായിരുന്നു അവരുടെ താമസം. ഒരു കിടപ്പുമുറിയും ഒരടുക്കളയുമാണതില്‍ ഉണ്ടായിരുന്നത്. ആശ്രമത്തിൽ സൗകര്യങ്ങളൊന്നുമില്ലായിരുന്ന അക്കാലത്ത് അവര്‍ സന്തോഷപൂര്‍വ്വം അവിടെ താമസിച്ചു, വളരെക്കുറച്ചുപേര്‍ മാത്രമാണ് അന്ന് ആശ്രമത്തിനടുത്ത് കുടുംബസമേതം താമസിച്ചിരുന്നത്‍. താമസിക്കുന്ന കെട്ടിടം മഴക്കാലത്ത് ചോർന്നൊലിച്ചിട്ടും വേറെ ഒരു വീട് വേണമെന്ന് ഗുരുവിനോട് അവര്‍ ആവശ്യപ്പെട്ടിരുന്നില്ല. ഉള്ള സൗകര്യത്തില്‍ അവര്‍ തൃപ്തരായിരുന്നു. ഏറെനാള്‍ കഴിഞ്ഞാണ് കുറച്ചുകൂടി സൗകര്യമുള്ള മറ്റൊരു കെട്ടിടം അവര്‍ക്ക് ലഭിച്ചത്. അമ്മയ്ക്ക് ഗുരുശുശ്രൂഷയുള്‍പ്പെടെ നിരവധി ആശ്രമ കർമ്മ രംഗങ്ങളിൽ ഏർപ്പെടാൻ അവസരമുണ്ടായി. അതായിരുന്നു ആ കുടുംബം ഇവിടെ വന്ന് താമസിക്കുന്നതിനുള്ള കാരണവും, ഗുരുവിനെ ശുശ്രൂഷിക്കുക. ഗുരുവിനോട് ചേര്‍ന്ന് നില്‍ക്കുക. ഗുരുവിങ്കല്‍ തികഞ്ഞ വിശ്വാസമാണ് അമ്മയ്ക്കുണ്ടായിരുന്നത്. അതുപോലെ ഭർത്താവും ഗുരു ശുശ്രൂഷകനായി, ഗുരുവിന്റെ കൂടെ തീർത്ഥയാത്രകളിൽ സ്ഥിരമായി.. എന്തുണ്ടെങ്കിലും അത് ഗുരുവിന് കൊടുക്കാനുള്ള ഒരു മനസ്സുണ്ടായിരുന്നു ആ കുടുംബത്തിന്. അതുപോലെ ചിട്ടയും പ്രാര്‍ത്ഥനയും സൂക്ഷിക്കുന്ന സ്വഭാവമായിരുന്നു അമ്മയുടേത്. ഗുരു എന്ത് പറഞ്ഞാലും അതനുസരിക്കും. കുട്ടികളെയും അമ്മ അതുപോലെ വളര്‍ത്തി. ആശ്രമത്തിലെ മറ്റെല്ലാ ജോലിയും ഒതുക്കിയിട്ട് അമ്മ ഗുരുവിന്റെ അടുത്ത് ഓടി വരും. അവിടെ വന്ന് ദീർഘനേരം നിൽക്കും. ഗുരു ഒരുപാട് കാര്യങ്ങൾ അമ്മയോട് സംസാരിക്കുമായിരുന്നു.

(ജൂലൈ 3) തിങ്കളാഴ്ച രാത്രി 11 മണിക്ക് കറ കളഞ്ഞ ആ ഗുരുഭക്ത ഗുരുവിന്റെ സവിധത്തിലേക്ക് തിരികെ പോയി. എല്ലാവരുടേയും മണിയമ്മ ദിവംഗതയായി. ആ മഹതിയുടെ കുടുംബവും ശാന്തിഗിരി പ്രസ്ഥാനത്തിന്റെ ചരിത്രവുമായി ഏറെ ബന്ധമുള്ളവരാണ്. കൊട്ടാരക്കര സ്വദേശിനിയായ മണിയമ്മ റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവ് സോമശേഖരന്‍ നായര്‍ക്കും മക്കളായ ശാലിനി, തനിമഹിമ എന്നിവരോടുമൊപ്പം ആശ്രമത്തില്‍ താമസത്തിനായി എത്തുന്നതും ഇവിടെ കഴിഞ്ഞതും അങ്ങനെയാണ്. എട്ടുവർഷത്തോളം ആശ്രമാങ്കണത്തിൽ അവർ ജീവിച്ചു. പിന്നീട് എൽ..ജി. ക്വാർട്ടേഴ്സ് പണികഴിപ്പിച്ചപ്പോൾ ഒരു വീടിന്റെ താക്കോൽ ഗുരുതന്നെ നേരിട്ട് മണിയമ്മയെ വിളിച്ച് നൽകി. തങ്ങളേക്കാൾ അർഹതയുള്ളവർ ഉണ്ട് എന്ന വിചാരത്തിൽ മണിയമ്മ മാറിനിന്നപ്പോൾ.. ‘നീയിതു വാങ്ങണം, നിനക്കായി ഇതു ഞാൻ കാത്തുവെച്ചിരുന്നതാണ്..’ എന്ന് ഗുരു പറഞ്ഞു. പിന്നീട് കേശവദാസപുരത്തെ വീടും വസ്തുവും വിറ്റ് ആശ്രമത്തിനടുത്ത് ആനന്ദപുരത്ത് വസ്തു വാങ്ങി വീട് വെയ്ക്കുകയായിരുന്നു. ഒരു ധന്യജീവിതമാണ് ഗുരുപദത്തിങ്കല്‍ എത്തിയത്.

മണിയമ്മയ്ക്ക് ഗുരുവെന്നാൽ ജീവനായിരുന്നു. പാചകത്തിൽ നല്ല കൈപ്പുണ്യമുള്ള മണിയമ്മ ആദ്യകാലത്ത് സ്വദേശമായ കൊട്ടാരക്കരയിൽ നിന്നും ഗുരുവിനായി പ്രത്യേകം ചക്കവിഭവങ്ങൾ ഉണ്ടാക്കികൊണ്ടുവരും. ഗുരു ചക്കകൊണ്ടുള്ള ഹൽവ വളരെക്കാലം സൂക്ഷിച്ച് ഉപയോഗിക്കും. ആശ്രമത്തിൽ എത്തിയിരുന്ന പല വിശിഷ്ടവ്യക്തികളും മണിയമ്മയുടെ കൈപ്പുണ്യം രുചിച്ചു.

കൊട്ടാരക്കര കുറ്റിക്കുന്നിൽ വീട്ടിൽ ദിവംഗതരായ കുട്ടൻപിള്ളയുടേയും വിജയമ്മയുടേയും മൂത്ത മകളായാണ് മണിയമ്മ ജനിച്ചത്. 1983ൽ തന്റെ ഭർത്താവ് സോമശേഖരൻ നായരോടൊപ്പമാണ് അമ്മ ഗുരുസന്നിധിയിലെത്തുന്നത്. ഗുരുവിനെ കണ്ടമാത്രയിൽതന്നെ എന്തെന്നറിയാത്ത ഒരു സ്നേഹം അനുഭവപ്പെട്ടതായി അമ്മ പറഞ്ഞിരുന്നു. അമ്മയോടൊപ്പം ആ കുടുംബത്തിലെ മറ്റെല്ലാ സഹോദരങ്ങളും ആശ്രമ വിശ്വാസികളായി മാറി.

1993ൽ കൊട്ടാരക്കരയുള്ള മണിയമ്മയുടെ കുടുംബ വീട്ടിലേക്ക് ഗുരു സന്ദർശനം നടത്തി. അതിനു മുമ്പ് ആ കൊച്ചുവീട്ടിലേക്ക് ചെല്ലാമെന്ന് ഗുരു പലപ്പോഴും പറഞ്ഞിരുന്നെങ്കിലും തങ്ങളുടെ ചെറിയവീട്ടിലേക്ക് ഗുരുവിനെ ക്ഷണിക്കുന്നതെങ്ങനെയെന്ന് ചിന്തിച്ച് നിന്നു.. ഒരു പുതിയ വീട് നിർമ്മിച്ച ശേഷം ഗുരുവിനെ വിളിക്കാം എന്ന് കരുതിയിരിക്കുകയായിരുന്നു വീട്ടുകാർ. അവിചാരിതമായാണ് ഗുരു അവിടെ ചെന്നത്. എന്റെ വീട്ടിൽ വരുന്നതിന് എന്നേ നിങ്ങൾ ക്ഷണിക്കേണ്ടതില്ല എന്ന് ഗുരു പറഞ്ഞുപിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.. കിണറ്റിലെ വെള്ളവും മുറ്റത്തെ പൂക്കളുമുപയോഗിച്ച് അവർ ഗുരുവിനെ തങ്ങളാലാകും വിധം സ്വീകരിച്ചു. പ്രാർത്ഥനയും സങ്കല്പവും കൊണ്ട് ആ വീടിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ വലിയ മാറ്റം ഉണ്ടാകുമെന്ന് ഗുരു അവരോട് അന്ന് സൂചിപ്പിച്ചു.

ഗുരു കൊട്ടാരക്കരയിലെ വീട്ടിലെത്തിയപ്പോൾ മണിയമ്മയുടെ ചിറ്റപ്പനായ നാരായണൻ നായർ അവിടെയെത്തിയിരുന്നു. കേൾവിക്കാരുടെ ഇ‌ടയിൽ ഇരുന്നു. ഗുരു പറഞ്ഞു ഇവിടെ കൂടിയിരിക്കുന്ന എല്ലാവരേയും എനിക്ക് അറിയാം..” അപ്പോൾ ചിറ്റപ്പൻ ഗുരുവിനോട് ചോദിച്ചു.. സ്വാമിയ്ക്ക് എന്നെ ഓർമ്മയുണ്ടോ..? ഗുരു പറഞ്ഞു.. “പിന്നെ നാരായണൻ നായരെ എനിക്കറിയില്ലേ..” ചിറ്റപ്പനായ നാരായണൻ നായർ സംസ്കൃതപണ്ഡിതനായിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ സംസ്കൃത അദ്ധ്യാപകനായിരുന്ന അദ്ദേഹം വർക്കല ശിവഗിരിയിലും കുറെക്കാലം സന്യാസ്ഥർക്ക് ക്ലാസ് എടുത്തിരുന്നു. നാരായണൻ നായരുമായി ഗുരു വർക്കലയിലെ ജീവിതകാലം ഓർത്തെടുത്തു. ആ കാലത്തു അദ്ദേഹത്തിന്റെ വീട്ടിൽ ഗുരു സന്ദർശനം നടതതിയിരുന്നു.

2003 ഫെബ്രുവരി 22ന് മണിയമ്മയുടെ സഹോദരിപുത്രി ജനനി നിശ്ചിത ജ്ഞാനതപസ്വിനിക്ക് ഉണ്ടായ ഒരു ദർശനാനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആ കുടുംബം ഒരു രജതപീഠം ഗുരുവിന് സമർപ്പിച്ചിരുന്നു. മണിയമ്മയുടെ മനസ്സായിരുന്നു അതിന് പിന്നൽ. ആ ദിവസം പൂജിതപീഠം സമർപ്പണം ആഘോഷം ലോകമെമ്പാടും ആഘോഷിച്ചു വരുന്നു. ശാന്തിഗിരി 2003 ഡിസംബർ 18ന് അഭിവന്ദ്യ ശിഷ്യപൂജിത ഇവരുടെ കുടുംബവീട് സന്ദർശിച്ച സമയത്ത് ആ സ്ഥലത്തിന്റെ ആത്മീയ പ്രാധാന്യം വെളിപ്പെടുത്തിയിരുന്നു. അവർക്കുള്ള എട്ടേക്കറോളം സ്ഥലം ഗുരുവിന് സമർപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു വീട്ടുകാർ.

2008 ആഗസ്റ്റിൽ മണിയമ്മക്ക് ഒരു പനി വരുകയും അത് മൂർച്ഛിച്ച് പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. .സി.യുവിൽ വച്ച് ഒരു സ്ട്രോക്ക് വരുകയും ചുണ്ടുകളും ശരീരത്തിന്റെ ഒരു ഭാഗവും കോടിപ്പോവുകയും ഓർമ്മയും സംസാരശേഷിയും നഷ്ടപ്പെടുകയും ചെയ്തു. .സി.യുവിൽ നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റി അവിടെ 18 ദിവസം കഴിഞ്ഞു. ഇനി പത്ത് ശതമാനം പോലും ജീവൻ തിരിച്ചുകിട്ടാൻ സാധ്യതയില്ല എന്ന് പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. തലച്ചോറിനും ഹൃദയത്തിനും ഉൾപ്പെടെ തകരാറ് സംഭവിച്ചുവെന്നും ജീവിച്ചാൽ തന്നെ അംഗഭംഗം ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഈ സമയത്ത് ഗുരുനിർദ്ദേശപ്രകാരം ആശ്രമത്തിൽ കൂട്ടപ്രാർ ത്ഥന നടത്തി. അഭിവന്ദ്യ ശിഷ്യപൂജിത അമ്മയ്ക്കായി പ്രത്യേകം സങ്കല്പം ചെയ്തു. അങ്ങനെയാണ് ആ രോഗാവസ്ഥക്ക് മാറ്റം വന്നത്. അബോധാവസ്ഥയിലായിരുന്ന സമയത്ത് ബുദ്ധ പരമ്പരയെ ദർശനാനുഭവത്തിൽ കണ്ട വിവരം പിന്നീട് മണിയമ്മ പറഞ്ഞിരുന്നു.

2013 മാർച്ച് മാസം കൊട്ടാരക്കരയിൽ ഒരു സത്സംഗം നടന്നു. അവിടെ ഒരു ആശ്രമം ബ്രാഞ്ച് വരണമെന്ന ആഗ്രഹം ആ പ്രദേശത്തെ ആത്മബന്ധുക്കൾ പ്രകടിപ്പിച്ചു. അക്കാര്യം ഞാൻ ഗുരുവിനെ അറിയിച്ചപ്പോൾ ആശ്രമം ആരംഭിക്കുന്നതിനുള്ള അനുവാദം ലഭിക്കുകയും ചെയ്തു. മണിയമ്മയും വീട്ടുകാരും കുടുംബസ്ഥലം ഗുരുവിന് സമർപ്പിച്ചു. പിന്നീട് എല്ലാം വളരെ വേഗത്തിലായിരുന്നു. ഏല്ലാവരുടെയും പരിശ്രമം കൊണ്ട് വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് കൊട്ടാരക്കരയിലെ ആ സ്ഥലം ഒരു ആശ്രമമായി മാറി. 2014 മാർച്ച് 23ന് അഭിവന്ദ്യ ശിഷ്യപൂജിത ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിന് തിരി തെളിച്ചു.

സമർപ്പണം എന്ന വാക്കിന്റെ അർത്ഥത്തെ ഇത്ര ആഴത്തിൽ ഉൾക്കൊണ്ട വ്യക്തികൾ താരതമ്യേന കുറവായിരിക്കും. കയ്യിലുള്ളതെന്തും മനസോടെ ഗുരുവിന് കൊടുക്കാൻ മണിയമ്മ മത്സരിച്ചു. മറ്റുള്ളവരെ പ്രചോദിപ്പിച്ചു. സഹോദരിയുടെ മകളായ രഞ്ജിനിയെന്ന പെൺകുട്ടിയെ ജനനി നിശ്ചിത ജ്ഞാനതപസ്വിനിയെന്ന തപസ്വിന്റെ മഹിമയിൽ ഗുരു സങ്കല്പത്തിലെത്താൻ പ്രചോദിതമായത് അമ്മയുടെ പ്രാർത്ഥനയാണ്. കഴിഞ്ഞ ഒക്ടോബറിൽ ആ കുടുംബത്തിലെ ഈ തലമുറയിലെ രണ്ടുപേർ, അമ്മയുടെ പേരക്കുട്ടികൾ ആശ്രമത്തിലെ ബ്രഹ്മചാരിണിമാരായി. ജനസ്തുതിയും കീർത്തനയും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു മണിയമ്മ. തികഞ്ഞ ആ ഭക്തയുടെ വിയോഗം വലിയ വേദനയാണ്. കാണുമ്പോഴൊക്കെ ഗുരുവിന്റെ കാര്യമാണ് എപ്പോഴും പറയുന്നത്.

1988 ൽ ചേർത്തലയിലെ തൈക്കൽ എന്ന സ്ഥലത്ത് വെച്ച് ആശ്രമത്തിൽ നിന്നും വന്നവരുടെ കൂടെ മണിയമ്മയും ഉണ്ടായിരുന്നു. ആ പരിചയം കാലങ്ങൾക്കിപ്പുറവും തുടർന്നു. ദേഹവിയോഗ നടക്കുമ്പോൾ ഞാൻ ഡൽഹിയിലായിരുന്നു. വിമാനത്തിന് ടിക്കറ്റ് കിട്ടാത്തതിനാൽ ചടങ്ങുകളിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. ആ പുണ്യവതിയായ അമ്മയ്ക്കു എന്റെ പ്രണാമം. ഗുരുവിനെ ലോകത്തെ അറിയിക്കാൻ ആദ്യകാലത്തുണ്ടായ അമ്മയുടെ ആത്മാർപ്പണം ഭക്തിയുടെ ഇതിഹാസമാണ്. പറയാൻ ഒരുപാട് ഒരുപാടുണ്ട്.. ഓർക്കും തോറും പെരുകുന്ന നന്മയുടെ ഈർപ്പമുള്ള ഓർമ്മകൾ. സ്നേഹനിധിയായ അമ്മയ്ക്കു എന്റെ സാദര പ്രണാമം.

ഗുരുസ്മരണയോടെ,

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
ജനറൽ സെക്രട്ടറി, ശാന്തിഗിരി ആശ്രമം

Related Articles

Back to top button