‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്.
ഷൈലേഷ്കുമാർ.കൻമനം
ന്യൂഡൽഹി: ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന കേന്ദ്ര സർക്കാരിന്റെ സങ്കൽപ്പത്തിന് കരുത്തു പകരാനായി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ” എന്ന ആശയവും പ്രാബല്യത്തിൽ വരുന്നു. ഈ വിഷയവുമായി രാജ്യത്താകമാനം ഒറ്റ വോട്ടർ പട്ടിക എന്നതിനെപ്പറ്റിയുള്ള ചർച്ചകൾ തദ്ദേശ, നിയമസഭ, ലോക്സഭ തലത്തിൽ പുരോഗമിക്കുകയാണ്. എന്നാൽ ഒറ്റ വോട്ടർ പട്ടിക എന്നതിന് ഭരണഘടന ഭേദഗതിയും ആവശ്യമായി വന്നേക്കും. രാജ്യത്തുള്ള തെരഞ്ഞെടുപ്പുകൾ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നിയന്ത്രണത്തിലാക്കുന്നതിന് നിയമഭേദഗതി അനിവാര്യമാണെന്ന നിർദ്ദേശം ഇതുസംബന്ധിച്ച യോഗത്തിൽ ഉയർന്നു വന്നിരുന്നു.
കേരള മടക്കം ഏഴ് സംസ്ഥാനങ്ങൾ വ്യത്യസ്തമായ വോട്ടർ പട്ടികയാണ് തദ്ദേശ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാം പകരമായി കേന്ദ്ര തെരഞ്ഞെടുപ്പ്കമ്മീഷന്റെ നിർദ്ദേശപ്രകാരമുള്ള വോട്ടർ പട്ടിക തയാറാക്കുക എന്നതാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. വോട്ടർ പട്ടിക ഒന്നാക്കി മാറ്റുന്ന വിഷയത്തിൽ കേരളമടക്കമുള്ള വ്യത്യസ്ത വോട്ടർ പട്ടികയുള്ള സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാൻ കാബിനെറ്റ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡുള്ളവർ പോലും ഇത്തരം സംസ്ഥാനങ്ങളിൽ ,തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോകുന്നുണ്ടെന്ന കാര്യം കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് കേന്ദ്രം കരുതുന്നത്.
ഇതോടെ ലോക് സഭയിലേക്കും, നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന ബി.ജെ.പിയുടെ എക്കാലത്തേയും ഒരു ആഗ്രഹമാണ് ‘ഒരു രാജ്യം ഒരുതെരഞ്ഞെടുപ്പിലൂടെ സാധ്യമാവുക എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.