പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം ഉടമകളുടെ വിദേശ നിക്ഷേപം കേന്ദ്രീകരിച്ച് നടത്തും. വൻ തട്ടിപ്പും ആസൂത്രണവുമാണ് കേസിൽ പ്രതികൾ നടത്തിയതെന്ന് കേസിന്റെ മേൽനോട്ടം വഹിക്കുന്ന ഐജി ഹർഷിത അട്ടല്ലൂരി പറഞ്ഞു. നിക്ഷേപകരുടെ പണം എപ്പോൾ കിട്ടുമെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ശ്രമിമിക്കുമെന്നും ഐജി വ്യക്തമാക്കി.
പോപ്പുലർ ഫിനാൻസ് സ്ഥാപന ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റിയ, റീനു എന്നിവർ വിദേശത്ത് നടത്തി സാമ്പത്തിക നിക്ഷേപങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. പരിശോധന ഉടൻ പൂർത്തിയാക്കിയ ശേഷം ഇന്റർപോളിനെ ബന്ധപ്പെടാനാണ് നിലവിൽ അന്വേഷണ സംഘത്തിന്റെ തീരുമാനം. പോപ്പുലറിന്റെ മറവിൽ എൽഎൽപി പ്രകാരം രൂപീകരിച്ച കമ്പനികളും അന്വേഷണ പരിധിയിൽ വരുമെന്ന് കേസിന് മേൽനോട്ടം വഹിക്കുന്ന ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിലവിൽ പൊലീസ് ശ്രമിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം പ്രതികളുടെ കുടുംബവീട്ടിലും വകയാറിലെ സ്ഥാപന ആസ്ഥാനത്തും നടത്തിയ പരിശോധനയിൽ സാമ്പത്തിക തിരിമറി നടത്തിയതിന്റെ നിർണായക തെളിവുകൾ കണ്ടെടുത്തു. പ്രതികളിൽ നിന്ന് സാമ്പത്തിക നിക്ഷേപത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമം. ഈ മാസം 14 ന് ആണ് പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.