ശ്രീനഗറിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു നാട്ടുകാരി കൊല്ലപ്പെട്ടു. സിആർപിഎഫ് ഡെപ്യൂട്ടി കമാൻഡർ അടക്കം മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.
ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് ശ്രീനഗറിലെ ബാട്ട്മാലൂ മേഖലയിൽ സുരക്ഷാസേന തിരച്ചിൽ തുടങ്ങിയത്. ഭീകരർ വെടിയുതിർത്തതോടെ സുരക്ഷാസേന തിരിച്ചടിച്ചു. പുലർച്ചെ 2.30ന് തുടങ്ങിയ ഏറ്റുമുട്ടൽ മണിക്കൂറുകൾ നീണ്ടു. ഇതിനിടെയാണ് പ്രദേശവാസിയായ സ്ത്രീക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പരുക്കേറ്റ ഉദ്യോഗസ്ഥരെ ശ്രീനഗറിലെ കരസേന ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈവർഷം ഇത് രണ്ടാം തവണയാണ് മേഖലയിൽ ഏറ്റുമുട്ടൽ നടക്കുന്നത്. മെയ് 19ന് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദിൻ ഭീകരർ കൊല്ലപ്പെട്ടിരുന്നു.