IndiaLatest

ഹത്രാസ് പീഡനക്കേസ് അന്വേഷണം സിബിഐക്ക് വിട്ട് യോഗി സര്‍ക്കാര്‍

“Manju”
ലഖ് നൗ: പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടു. ഹത്രാസ് പീഡനക്കേസ് അന്വേഷണം സിബിഐക്ക് വിട്ട് യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ 22നാണ് മാതാവിനൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ 19-കാരി ഉന്നത സമുദായത്തില്‍പെട്ട നാലുപേരുടെ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.

പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ച ദിവസം തന്നെയാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയാണെന്ന് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ക്രൂരബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഡെല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടര്‍ന്ന് വീട്ടിലേക്ക് പോലും കൊണ്ടുപോകാന്‍ കൂട്ടാക്കാതെ ബന്ധുക്കളെ ബന്ദികളാക്കി യുപി പൊലീസ് മൃതദേഹം സംസ്‌കരിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്. അന്വേഷണം അട്ടിമറിക്കുമെന്നും യുപി പൊലീസില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുവാദമില്ലായിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ചയാണ് യുപി പൊലീസ് മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്.

ജുഡീഷ്യല്‍ അന്വേഷണമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നതെന്നാണ് സന്ദര്‍ശനത്തിന് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്. ജില്ലാ മജിസ്ട്രേറ്റിനെ നീക്കം ചെയ്യണമെന്നും സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടതായി പ്രിയങ്ക പറഞ്ഞു.

ജില്ലാ മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ജില്ലാ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളെ തടഞ്ഞ് അര്‍ധരാത്രിയില്‍ സംസ്‌കരിച്ചത്.

പെണ്‍കുട്ടി ബലാത്സംഗത്തിരയായിട്ടില്ലെന്ന പൊലീസിന്റെ വാദവും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

Related Articles

Back to top button