കോവിഡ് കണക്കില്‍ ആശ്വാസമില്ല; പരിശോധന ഏറെയും ചികിത്സയിലുള്ള രോഗമുക്തരെ നിശ്ചയിക്കാന്‍
സിന്ധുമോൾ. ആർ
കൊച്ചി: പരിശോധന കൂട്ടിയിട്ടും കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞത് കേരളത്തിന് ആശ്വാസമായി എന്ന് കരുതിയെങ്കിലും അത് തെറ്റെന്ന് ബോധ്യമാകുന്നു. വ്യാഴാഴ്ചത്തെ കണക്കുകളിലാണ് ഈ തിരിമറി ബോധ്യമായത്. വ്യാഴാഴ്ച 63,146 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5445 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷേ, പരിശോധന ഏറെയും നടത്തിയത് ചികിത്സയില്‍ കഴിയുന്നവരിലെ രോഗമുക്തരെ കണ്ടെത്താനായിരുന്നു. അപ്രകാരം 7003 പേര് അന്ന് രോഗമുക്തരാവുകയും ചെയ്തു. അന്നുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കായിരുന്നു അത്. ഇതിന് ആനുപാതികമായി 14 ശതമാനത്തിന് മുകളില്‍നിന്ന ടെസ്റ്റ് പോസിറ്റിവിറ്റി ഒറ്റയടിക്ക് 8.4 ശതമാനത്തിലേക്ക് താഴുകയും ചെയ്തു.
രോഗമുക്തി നിശ്ചയിക്കാന്‍ കേന്ദ്ര മാനദണ്ഡപ്രകാരം പരിശോധന വേണ്ടെന്നിരിക്കെ ഇവിടെ അത് തുടരുകയാണ്. അപ്രകാരം നടത്തുന്ന റിപ്പീറ്റഡ് സാമ്പിള്‍ പരിശോധനയില്‍ വീണ്ടും പോസിറ്റിവ് ഫലമാണ് വരുന്നതെങ്കില്‍ അത് കണക്കില്‍ വരില്ല. എന്നാല്‍, നെഗറ്റീവാണെങ്കില്‍ രോഗമുക്തരുടെ എണ്ണത്തില്‍ ചേര്‍ക്കും. റിപ്പീറ്റഡ് സാമ്പിളുകള്‍ സാധാരണ പരിശോധനകളുടെ എണ്ണത്തില്‍ ഉള്‍പ്പെടുത്താറില്ല. എന്നാല്‍, സംസ്ഥാനത്ത് ആകെ പരിശോധനകളുടെ എണ്ണത്തില്‍ അതുംകൂടി ചേര്‍ക്കാറുണ്ടെന്ന് മുഖ്യമന്ത്രിതന്നെ നേരത്തേ വ്യക്തമാക്കിയതാണ്.
പുതിയ ആള്‍ക്കാരിലേക്ക് പരിശോധന വ്യാപിപ്പിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. റിപ്പീറ്റഡ് സാമ്പിള്‍ പരിശോധന ആവശ്യമുള്ളവര്‍ക്കായി മാത്രം പരിമിതപ്പെടുത്തണം. പരിശോധനകളുടെ എണ്ണം കൂട്ടി രോഗബാധിതരെ ഐസൊലേറ്റ് ചെയ്യുക മാത്രമാണ് സമ്പര്‍ക്കവ്യാപനം നിയന്ത്രിക്കാനുള്ള ഏകമാര്‍ഗം. അവധി ദിവസങ്ങളിലും മറ്റും പരിശോധന കുറയുന്നത് അപകടകരമാണ്. ഒരുലക്ഷത്തിനപ്പുറത്തേക്ക് പരിശോധന കൂട്ടേണ്ട സമയമാണിത്. രോഗവ്യാപനം എത്രമാത്രമെന്ന് അപ്പോള്‍ അറിയാനാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.