Kerala

ഇടതുമുന്നണി ജോസ് കെ മാണിയെ അഴിമതിക്കേസുകൾ വെച്ച് ബ്ലാക്ക്മെയിൽ ചെയ്തു: കെ.സുരേന്ദ്രൻ

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: ഇടതുമുന്നണി ജോസ് കെ മാണിയെ അഴിമതിക്കേസുകൾ വെച്ച് ബ്ലാക്ക്മെയിൽ ചെയ്താണ് മുന്നണി മാറ്റിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബാർക്കോഴ കേസ് മാത്രമല്ല ഒരു ഫാക്ടറിയുമായി ബന്ധപ്പെട്ട കേസും മാർക്കറ്റിംഗ് ഫെഡറേഷനുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഉപയോഗിച്ചാണ് സി.പി.എം കേരളാകോൺഗ്രസിനെ ബ്ലാക്ക്മെയിൽ ചെയ്തത്. മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രം ഉണ്ടെന്ന് പറഞ്ഞ് സമരം ചെയ്തയാളാണ് പിണറായി വിജയൻ. ഇപ്പോൾ നോട്ടെണ്ണൽ യന്ത്രം പിണറായി വിജയന് ആവശ്യമായതിനാൽ അതുംകൊണ്ടാണോ കേരളാകോൺഗ്രസ് ഇടതുമുന്നണിയിലെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. പാലാരിവട്ടം കേസ് ഉൾപ്പെടെയുള്ള മുസ്ലിംലീഗിന്റെ എല്ലാ അഴിമതിക്കേസുകളും അട്ടിമറിച്ച് അവരെ കൂടി ഇടതുമുന്നണിയിൽ ചേർക്കുന്നത് എന്നാണെന്നാണ് ഇപ്പോൾ ജനങ്ങൾ ചോദിക്കുന്നത്. ബാർക്കോഴ കേസ് തേയ്ച്ചുമായ്ച്ചു കളയാനാവില്ല. നിയമസഭാ രേഖകളിൽ പരാമർശിച്ച വലിയ അഴിമതിക്കേസാണത്. രാഷ്ട്രീയമായി ആരെ വേണമെങ്കിലും ഭരണപക്ഷത്തിന് കൂടെ നിർത്താം പക്ഷെ അഴിമതിക്കേസുകൾ അട്ടിമറിക്കരുത്. കേരളകോൺഗ്രസ് യു.ഡി.എഫ് വിട്ടതോടെ മധ്യകേരളത്തിലും മധ്യതിരുവിതാംകൂറിലും കോൺഗ്രസ് ദുർബലമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇവിടെ മത്സരം ഇടതുമുന്നണിയും എൻ.ഡി.എയും തമ്മിലായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Articles

Back to top button