ഉച്ചയ്ക്കു രണ്ട് മുതല്‍ രാത്രി പത്ത് വരെ അതിതീവ്ര ഇടിമിന്നലുണ്ടാകും; ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
സിന്ധുമോൾ. ആർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയ്ക്കു രണ്ട് മുതല്‍ രാത്രി പത്ത് വരെ അതിതീവ്ര ഇടിമിന്നലുണ്ടാകും. രാത്രി വൈകിയും തുടരും. ജനങ്ങള്‍ പുറത്തിറങ്ങാതെ സൂക്ഷിയ്ക്കണമെന്ന് അതീവ ജാഗ്രതാ നിര്‍ദേശം. ഇടിമിന്നല്‍ സംസ്ഥാനത്ത് സവിശേഷ ദുരന്തമായി ദുരന്ത നിവാരണ അഥോറിറ്റി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഈ മാസം 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.
മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണു സാധ്യത. ഇത്തരം ഇടിമിന്നല്‍ കൂടുതല്‍ അപകടകരമാണെന്നും മനുഷ്യ ജീവനും വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സംഭവിക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. മിന്നലേറ്റവര്‍ക്ക് ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കണം. ആദ്യ 30 സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള നിര്‍ണായക സമയമാണ്. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ ഉച്ചയ്ക്കു 2 മുതല്‍ രാത്രി 10 വരെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കരുത്. മിന്നലിന്റെ ആഘാതത്തില്‍ പൊള്ളലേല്‍ക്കുകയോ കാഴ്ചയും കേള്‍വിയും നഷ്ടമാകുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം.