22 സ്വാശ്രയ എന്‍ജി. കോളേജുകളില്‍ പുതിയ കോഴ്സുകള്‍ക്ക് അഫിലിയേഷന് നല്‍കാനുള്ള ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു
സിന്ധുമോൾ. ആർ
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലക്ക് കീഴില്‍ 22 സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളിലെ 41 പുതിയ കോഴ്സുകള്‍ക്ക് അഫിലിയേഷന് നല്‍കാനുള്ള ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതിനെ തുടര്‍ന്ന് ഈ കോഴ്സുകളില്‍ പ്രവേശനത്തിനായി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഓപ്ഷനുകള്‍ റദ്ദ് ചെയ്യാന്‍ പ്രവേശന പരീക്ഷ കമീഷണര്‍ തീരുമാനിച്ചു.
നിശ്ചിത എണ്ണം കോഴ്സുകള്‍ക്ക് എന്‍.ബി.എ അക്രഡിറ്റേഷന് ഇല്ലാത്ത കോളജുകള്‍ക്ക് പുതിയ കോഴ്സുകള്‍ അനുവദിക്കേണ്ടതില്ലെന്ന് സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാല തീരുമാനത്തിനെതിരെ കോളജുകള്‍ ഹൈകോടതിയെ സമീപിച്ചു. കോടതി നിര്‍ദേശപ്രകാരം കോഴ്സുകള്‍ക്ക് സര്‍വകലാശാല താല്‍ക്കാലിക അംഗീകാരം നല്‍കുകയും പ്രവേശനപരീക്ഷ കമീഷണര്‍ ഓപ്ഷന് ക്ഷണിക്കുകയും ചെയ്തിരുന്നു.
ഹൈകോടതി വിധിക്കെതിരെ സര്‍വകലാശാല സുപ്രീംകോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയുമായിരുന്നു. ഇതോടെ ഈ കോഴ്സുകളിലേക്ക് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഓപ്ഷനുകള്‍ റദ്ദ് ചെയ്യാന്‍ വൈസ്ചാന്‍സലര്‍ പ്രവേശന പരീക്ഷ കമീഷണര്‍ക്ക് കത്ത് നല്കി. തുടര്‍ന്നാണ് 22 കോളജുകളിലെ 41 കോഴ്സുകളിലേക്കുള്ള ഓപ്ഷന് റദ്ദാക്കാന്‍ തീരുമാനിച്ചത്. ഈ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് സുപ്രീംകോടതിവിധിക്ക് വിധേയമായിരിക്കുമെന്ന് പ്രവേശനപരീക്ഷ കമീഷണര്‍ നേരത്തെ അറിയിച്ചിരുന്നു. എന്‍ജിനീയറിങ്/ ഫാര്‍മസി കോഴ്സുകളില്‍ രണ്ടാം അലോട്ട്മെന്റിനായുള്ള ഒാപ്ഷന്‍ സമര്‍പ്പണം ബുധനാഴ്ച വൈകീട്ട് അവസാനിച്ചിരുന്നു. അലോട്ട്മെന്റ് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.