സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായുള്ള പതിനൊന്നാംവട്ട ചര്‍ച്ച ആരംഭിച്ചു. ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച നടക്കുന്നത്.കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ കൂടാതെ കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയലും സോം പ്രകാശും ഇരു കൂട്ടരും തമ്മിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ ഒന്നരവര്‍ഷത്തേക്ക് മരവിപ്പിക്കാമെന്നും ചര്‍ച്ചകള്‍ക്കായി കര്‍ഷകരുടെ പുതിയ സമിതി രൂപവത്കരിക്കണമെന്നും പത്താംവട്ട ചര്‍ച്ചയില്‍ കേന്ദ്രം നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം സംയുക്ത കിസാന്‍ മോര്‍ച്ച തള്ളിയിരുന്നു . നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാജ്യത്തെ കര്‍ഷകര്‍ .റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ ഔട്ടര്‍ റിങ് റോഡില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കേന്ദ്രസര്‍ക്കാരിന് സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ട്