എം ശിവശങ്കറിന് ഇന്ന് ആന്‍ജിയോഗ്രാം നടത്തും; ഇസിജിയില്‍ വ്യതിയാനം
സിന്ധുമോൾ. ആർ
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കര്‍ ഐസിയുവില്‍ തുടരും. ശിവശങ്കറിന്റെ രക്തസമ്മര്‍ദ്ദം കൂടിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇസിജിയില്‍ നേരിയ വ്യത്യാസമുണ്ട്. ശിവശങ്കറിന് ഇന്ന് ആന്‍ജിയോഗ്രാം നടത്തും. ശിവശങ്കറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ കസ്റ്റംസിനെ അറിയിച്ചത്. ഇസിജിയില്‍ വ്യത്യാസമുള്ളതു കൊണ്ടാണ് ആന്‍ജിയോ ഗ്രാം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.
ഇതിനു ശേഷം ഡോക്ടര്‍മാര്‍ ശിവശങ്കറിന്റെ ആരോഗ്യ നിലയെക്കുറിച്ച് നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാകും കസ്റ്റംസ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. കാര്‍ഡിയാക് ഐസിയുവിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. എത്രനാള്‍ ഇവിടെ അദ്ദേഹം തുടരുമെന്നതില്‍ വ്യക്തതയില്ല. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. കസ്റ്റംസ് സംഘമാണ് ശിവശങ്കറിനെ കരമനയിലെ ആശുപത്രിയില്‍ എത്തിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറിന് തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകാനുള്ള നോട്ടീസുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വാഹനത്തില്‍ അഞ്ച് മണിയോടെ ശിവശങ്കറിന്റെ വസതിയിലെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയ വിവരം അപ്പോള്‍ തന്നെ അഭിഭാഷകനെ ശിവശങ്കര്‍ അറിയിച്ചിരുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകവെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.