സുരഭിലം-2020: ക്ലീനായി വെള്ളാങ്ങല്ലൂർ
ബിന്ദുലാല്‍ തൃശ്ശൂര്‍
വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി സുരഭിലം 2020 പൂര്‍ണ്ണമായി. പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും സമാഹരിച്ച 99.65
ടണ്‍ അജൈവ മാലിന്യം സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിക്ക് കൈമാറി. പഞ്ചായത്തിനെ മാലിന്യ വിമുക്ത പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നിലവില്‍ പ്ലാസ്റ്റിക് മാലിന്യം മാത്രം വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ക്ലീന്‍ വെള്ളാങ്ങല്ലൂര്‍ എന്ന പദ്ധതിയും ഈ സാമ്പത്തിക വര്‍ഷത്തെ ‘അജൈവ മാലിന്യങ്ങള്‍ കയ്യൊഴിയല്‍’ എന്ന പദ്ധതിയും സംയോജിപ്പിച്ചാണ് സുരഭിലം പദ്ധതി നടപ്പാക്കിയത്.
ചില്ലുകള്‍, കുപ്പികള്‍, പ്ലാസ്റ്റിക്, ഇ- വേസ്റ്റ്, ലോഹങ്ങള്‍, ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, തെര്‍മോകോള്‍, സ്പോഞ്ച്, കുട, ചെരുപ്പ്, ബാഗ്, പി വി സി പൈപ്പുകള്‍, ടയര്‍, ട്യൂബ് തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ ഒറ്റത്തവണയായി വീടുകളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ചു. പഞ്ചായത്തിലെ 21 വാര്‍ഡുകളിലുമുള്ള ഹരിതകര്‍മ്മസേന പ്രവര്‍ത്തകരും സുരഭിലം പദ്ധതിക്കായി പ്രത്യേകം തെരഞ്ഞെടുത്ത വളണ്ടിയർമാരും ഉള്‍പ്പെടുന്ന സംഘമാണ് മാലിന്യ ശേഖരണം നടത്തിയത്. ശേഖരിച്ചവ ചെറിയ വണ്ടികളില്‍ കയറ്റി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ എത്തിച്ചു. അവിടെ നിന്ന് ഏജന്‍സിക്ക് കൈമാറി.
കഴിഞ്ഞ വര്‍ഷം ക്ലീന്‍ വെള്ളാങ്ങല്ലൂര്‍ പദ്ധതി പ്രകാരം ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രം ശേഖരിച്ച് 12 ടണ്‍ പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്തില്‍ നിന്ന് നീക്കം ചെയ്തിരുന്നു. സുരഭിലം പദ്ധതിയുടെ വിജയത്തിനായി ബോധവത്കരണ സന്ദേശം ഉള്‍പ്പെടുത്തിയ പാട്ടുവണ്ടി പഞ്ചായത്തിലാകെ പ്രചാരണം നടത്തി. കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ സര്‍വ്വേയും നോട്ടീസ് വിതരണവും നടത്തി.