കൊല്ലം : അധികൃതരുടെ ഗുരുതരമായ വീഴ്ചമൂലം കോവിഡ് ബാധിച്ച് വയോധികന്‍ മരിച്ച് ആളെ തിരിച്ചറിയാതെ മോര്‍ച്ചറിയില്‍ അഞ്ച് ദിവസം കിടന്നതായി പരാതി. മരണവിവരം അറിയാതെ ഈ ദിവസങ്ങളില്‍ മകന്‍ അച്ഛന് എത്തിച്ചിരുന്ന ഭക്ഷണവും വസ്ത്രവും നല്‍കിയത് അതേപേരിലുള്ള മറ്റൊരാള്‍ക്ക്.
കൊല്ലം: അധികൃതരുടെ ഗുരുതരമായ വീഴ്ചമൂലം കോവിഡ് ബാധിച്ച് വയോധികന്‍ മരിച്ച് ആളെ തിരിച്ചറിയാതെ മോര്‍ച്ചറിയില്‍ അഞ്ച് ദിവസം കിടന്നതായി പരാതി. മരണവിവരം അറിയാതെ ഈ ദിവസങ്ങളില്‍ മകന്‍ അച്ഛന് എത്തിച്ചിരുന്ന ഭക്ഷണവും വസ്ത്രവും നല്‍കിയത് അതേപേരിലുള്ള മറ്റൊരാള്‍ക്ക്.തലവൂര്‍ ഞാറക്കാവ് സുലൈമാന്‍ കുഞ്ഞിന്റെ മൃതദേഹമാണ് ആരോഗ്യവകുപ്പിന്റെ അനാസഥയ്ക്ക് ഇരയായത്. പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുലൈമാന്‍ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. അവിടെ നിന്നും പാരിപ്പള്ളി കോവിഡ് സെന്ററിലേക്ക് മാറ്റുകയാണെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ അവിടെയെത്തിയില്ലെന്നാണ് അന്വേഷണത്തില്‍ അറിയിച്ചത്. അതിനുശേഷം കൊല്ലം എസ്.എന്‍.ലോ കോളേജിലെ കോവിഡ് സെന്ററില്‍ എത്തിച്ചതായി അറിയിച്ചു. മകന്‍ പിതാവിന് നല്‍കാനായി ഒരു ഫോണ്‍ ആരോഗ്യപ്രവര്‍ത്തകയെ ഏല്‍പിച്ചു. എന്നാല്‍ ഫോണില്‍ കിട്ടാതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്നറിഞ്ഞു. തുടര്‍ന്ന് മകന്‍ അവിടെ ഭക്ഷണവും വസ്ത്രവും പിതാവിനെത്തിക്കാന്‍ തുടങ്ങി. അധികൃതര്‍ ഇത് നല്‍കിയിരുന്നത് മറ്റൊരു സുലൈമാന്‍ കുഞ്ഞിനാണ്. ബന്ധുക്കള്‍ ബഹളമുണ്ടാക്കിയതോടെ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ 25 മുതല്‍ സുലൈമാന്‍ കുഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അവിടെ ബന്ധുക്കളെത്തിയപ്പോഴേക്കും മരിച്ചിട്ട് 5 ദിവസം പിന്നിട്ടിരുന്നു. കോവിഡ് രോഗബാധിതനായ സുലൈമാന്‍ കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും, വിലാസത്തിലെ പിഴവാണ് ബന്ധുക്കളെ തിരിച്ചറിയാതിരിക്കാന്‍ ഇടയാക്കിയതെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.