ടിക്കറ്റ് ചാര്‍ജ് കൂടുതലായതിനാല്‍ യാത്രക്കാരില്ലാത്ത കെഎസ്‌ആര്‍ടിസി ബസുകളില്‍ നിരക്കു കുറയ്ക്കുന്നു
സിന്ധുമോൾ. ആർ
തിരുവനന്തപുരം: ടിക്കറ്റ് ചാര്‍ജ് കൂടുതലായതിനാല്‍ യാത്രക്കാരില്ലാത്ത കെഎസ്‌ആര്‍ടിസി ബസുകളില്‍ നിരക്കു കുറയ്ക്കുന്നു. സൂപ്പര്‍ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വീസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കോവിഡിനു മുന്‍പുള്ള നിരക്കിലേക്കു കുറയ്ക്കും. ഇതിന് കെഎസ്‌ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. നിരക്ക് കുറയ്ക്കുന്നതിനു മന്ത്രിസഭയുടെ അനുമതി വേണ്ട. യാത്രക്കാര്‍ കൂടിയാല്‍ ഫാസ്റ്റ് ഉള്‍പ്പെടെ മറ്റു സര്‍വീസുകളിലും പഴയ നിരക്ക് ഏര്‍പ്പെടുത്തും.
സൂപ്പര്‍ ക്ലാസ് ബസുകളില്‍ മിനിമം നിരക്കിലും കിലോമീറ്റര്‍ ചാര്‍ജിലും 25-30% വര്‍ധനയാണ് കോവിഡിനെ തുടര്‍ന്നുണ്ടായത്. സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ എയര്‍ എക്സ്പ്രസ്, സ്കാനിയ, എസി, ഹൈടെക്, സൂപ്പര്‍ ഡീലക്സ്, വോള്‍വോ, ലോ ഫ്ലോര്‍ ബസുകളാണ് ഈ ഗണത്തില്‍പ്പെടുന്നത്. മറ്റു സര്‍വീസുകള്‍ക്ക് 8 രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്ററായി കുറച്ചിരുന്നു. 5 കിലോമീറ്റര്‍ യാത്രയ്ക്ക് എട്ടിനു പകരം10 രൂപയാക്കി. ആവശ്യത്തിനു ദീര്‍ഘദൂര ബസുകള്‍ ഓടിക്കുന്നുണ്ടെങ്കിലും യാത്രക്കാരില്ല. എന്നാല്‍ സമാന്തര സ്വകാര്യ സര്‍വീസുകള്‍ നിര്‍ബാധം ഓടുന്നു. ചൊവ്വ, ബുധന്‍, വ്യാഴം ദിനങ്ങളില്‍ ബസുകളില്‍ പകുതി യാത്രക്കാരെ പോലും കിട്ടുന്നില്ല.