സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് ഒഴിവുവന്ന 11 സീറ്റുകളില്‍ ഒമ്പതും സ്വന്തമാക്കി ബിജെപി. രണ്ട് സീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഉപരിസഭയില്‍ ആദ്യമായി ബിജെപിക്ക് 92 എംപിമാരുടെ അംഗബലമായി.
പ്രധാന നിയമനിര്‍മാണങ്ങള്‍ പാസാക്കുന്നതില്‍ ആദ്യ കാലയളവില്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍ ബിജെപിയെ സംബന്ധിച്ച് ഇത് സുപ്രധാന നേട്ടമാണ്. അതേസമയം കോണ്‍ഗ്രസിന്റെ അവസ്ഥ രാജ്യസഭയുടെ ചരിത്രത്തില്‍ ആദ്യമായി ദയനീയമാകുകയും ചെയ്തു. 38 അംഗങ്ങളാണ് കോണ്‍ഗ്രസിന് നിലവില്‍ രാജ്യസഭയില്‍ ഉള്ളത്.
സഖ്യകക്ഷികളായ ജെഡിയു (അഞ്ച്), റിപബ്ലിക്കന്‍ പാര്‍ക്കി ഓഫ് ഇന്ത്യ (രണ്ട്) എന്നിവയുടെ പിന്തുണയും രാജ്യസഭയില്‍ ബിജെപിക്കുണ്ട്. എഐഎഡിഎംകെ (ഒന്‍പത്), വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ പിന്തുണയും ബിജെപിക്ക് ലഭിക്കും. ബിജു ജനതാദള്‍ (ഒന്‍പത്), വൈഎസ്ആര്‍ കോണ്‍ഗ്രസ് (ആറ്), ടിആര്‍.എസ് (ഏഴ്) എന്നിവയുടെ പിന്തുണയും ചിലഘട്ടങ്ങളില്‍ ലഭിച്ചിട്ടുണ്ട്. മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ്, അന്തരിച്ച ചന്ദ്രശേഖറിന്റെ മകന് നീരജ് ശേഖര്‍ എന്നിവരാണ് തിങ്കളാഴ്ച യുപിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.