റംസിയുടെ ആത്മഹത്യ: അപ്പീലില്‍ കക്ഷിചേരാന്‍ പിതാവ്
സിന്ധുമോൾ. ആർ
കൊച്ചി: വിവാഹത്തില്‍നിന്ന് പ്രതിശ്രുത വരന്‍ പിന്‍മാറിയതില്‍ മനംനൊന്ത് കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്‌മി പി. പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍ എന്നിവര്‍ക്ക് വിചാരണക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ കക്ഷിചേരാന്‍ റംസിയുടെ പിതാവ് എച്ച്. റഹീമിന്റെ അപേക്ഷ.
വിവാഹവാഗ്ദാനം നല്‍കിയ ഹാരിസ് പിന്മാറിയതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ മൂന്നിന് റംസി തൂങ്ങിമരിച്ചെന്നാണ് കേസ്. ഹാരിസാണ് ഒന്നാം പ്രതി. ഇയാളുടെ സഹോദരനാണ് അസറുദ്ദീന്‍. കേസിന്റെ വസ്തുതകള്‍ കണക്കിലെടുക്കാതെയാണ് ലക്ഷ്മിക്കും ഭര്‍ത്താവിനും മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്ന് ഹരജിയില്‍ പറയുന്നു. എട്ടു വര്‍ഷമായി റംസിയും ഹാരിസും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും 2019 ജൂലൈയില്‍ നിശ്ചയം നടത്തിയിരുന്നെന്നും റഹീം പറയുന്നു. അഞ്ചുലക്ഷം രൂപ പലപ്പോഴായി ഹാരിസിനു നല്‍കിയിരുന്നു. റാഡോ വാച്ചും ഐഫോണും വിലപിടിപ്പുള്ള മറ്റു സമ്മാനങ്ങളും നല്‍കി. എന്നാല്‍, നിശ്ചയത്തിനുശേഷം റംസിയെ ഒഴിവാക്കി ഇയാള്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങി. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്.
ലക്ഷ്മിയും ഭര്‍ത്താവും റംസിയെ നിര്‍ബന്ധിച്ച് ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റും കൊണ്ടുപോയിരുന്നു. ഹാരിസില്‍നിന്ന് ഗര്‍ഭിണിയായ റംസിയെ ഭീഷണിപ്പെടുത്തി ഇവര്‍ ബംഗളൂരുവില്‍ കൊണ്ടുപോയി ഗര്‍ഭഛിദ്രം ചെയ്യിച്ചെന്നും ഹർജിയില്‍ ആരോപിക്കുന്നു.