ഷാങ്ഹായ് ഉച്ചകോടി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷീജിൻ പിംഗും മുഖാമുഖം
ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിൽ സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനിടെ ഇന്ത്യ-ചൈന തലവന്മാർ മുഖാമുഖം. നാളെ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചൈനീസ് പ്രസിഡന്റ് ഷീജിൻ പിംഗും ഒരേ വേദിയിലെത്തുന്നത്. ഗാൽവൻ താഴ് വരയിലെ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ ഒരുമിച്ച് പങ്കെടുക്കുന്നത്.
ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഉച്ചകോടി നടക്കുന്നത്. നാളെ ഉച്ചയോടെ ആരംഭിക്കുന്ന ഉച്ചകോടിയിൽ ഇന്ത്യയ്ക്കും, ചൈനയ്ക്കും പുറമേ റഷ്യ, പാകിസ്താൻ, നാല് മധ്യേഷ്യൻ രാജ്യങ്ങളായ കസാഖ്‌സ്താൻ, കിർഗിസ്താൻ, തജികിസ്താൻ, ഉബെകിസ്താൻ എന്നിവയാണ് പങ്കെടുക്കുക. രണ്ടര മണിക്കൂറോളം ഉച്ചകോടി നീണ്ടു നിൽക്കും. ഉച്ചകോടിയിൽ ഈ വർഷത്തെ അദ്ധ്യക്ഷ ചുമതല റഷ്യയ്ക്കാണ്.
മുഴുവൻ സമയ അംഗമായി ഇന്ത്യ പങ്കെടുക്കുന്ന മൂന്നാമത്തെ ഉച്ചകോടിയാണ് നാളെ നടക്കുന്നത്. 2005 മുതൽ നിരീക്ഷക പദവിയായിരുന്നു ഇന്ത്യയ്ക്ക് നൽകിയിരുന്നത്. പിന്നീട് 2017 ൽ മുഴുവൻ സമയ അംഗമായി അംഗീകരിച്ചു.
ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷീജിൻ പിംഗും, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും പങ്കെടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്.