കോവിഡ് വാക്സിനേഷന്‍ കരുതലോടെ മാത്രം
സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: ഓക്സ്ഫഡ് വാക്സിനിന്റെ ഇന്ത്യയിലെ ട്രയല്‍ വിജയകരമായാലും ജനങ്ങളെ കോവിഡ് വാക്സിനേഷന് വിധേയമാക്കുക കരുതലോടെ മാത്രമാണ്. തുടക്കത്തില്‍ അടിയന്തര സാഹചര്യം പരിഗണിച്ചുള്ള എമര്‍ജന്‍സി ഓതറൈസേഷന്‍ മതിയാകുമെന്നാണ് വിദഗ്ധ സമിതി പറയുകയുണ്ടായി.
വാക്സിന്റെ ഫലപ്രാപ്തിയും, പ്രതിരോധം എത്ര നാളത്തേക്കാവും എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായി വരാന്‍ കൂടുതല്‍ സമയം വേണ്ടിവരും എന്നതുകൊണ്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇന്ത്യയില്‍ അടുത്ത മാസത്തോടെ പത്ത് കോടി കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം പറയുകയുണ്ടായിരുന്നു.
കൊറോണ വൈറസില്‍ നിന്ന് പൂര്‍ണമായും സംരക്ഷണം നല്‍കുന്നതാണ് അസ്ട്രസെനക കോവിഡ് വാക്സിന്റെ അവസാന ഘട്ട പരീക്ഷണ ഫലം എന്ന് സിറം ഇന്ത്യ അറിയിക്കുകയുണ്ടായി. വാക്സിന്‍ ഉത്പാദിപ്പിക്കുന്നതിന് ഡിസംബറോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അടിയന്തര അംഗീകാരം വാങ്ങാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം. ആദ്യം ഉത്പാദിപ്പിക്കുന്നവയില്‍ നിന്ന് തന്നെ ഇന്ത്യക്ക് നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞിരുന്നതാണ്.