ആയുർവേദ ഡോക്ടർമാർ വേണമെങ്കിൽ അവരുടേതായ ശസ്ത്രക്രിയാ രീതികൾ വികസിപ്പിക്കട്ടെ ;ആയൂർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
ന്യൂഡല്‍ഹി : ആയൂർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആയൂർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് പരിശീലനം നൽകില്ലെന്നും ആധുനിക വൈദ്യത്തെ പാരമ്പര്യരീതിയുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഐഎംഎ പ്രതികരിച്ചു.
ആയുർവേദ ഡോക്ടർമാർ വേണമെങ്കിൽ അവരുടേതായ ശസ്ത്രക്രിയാ രീതികൾ വികസിപ്പിക്കട്ടെ. അശാസ്ത്രീയ തീരുമാനത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും ഐഎംഎ ദേശീയ പ്രസിഡന്റ് രാജൻ ശർമ്മ പ്രതികരിച്ചു.
ജനറൽ സർജറി അടക്കം നിർവഹിക്കാൻ സ്പെഷ്യലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് അനുമതി നൽകിയാണ് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങിയത്.
ശസ്ത്രക്രിയയിൽ പ്രായോഗിക പരിശീലനം നേടിയ ശേഷം 34 തരം സർജറികൾ ആയുർവേദ ഡോക്ടർമാർക്ക് നടത്താമെന്നാണ് ഉത്തരവിൽ പറയുന്നത്. ശസ്ത്രക്രിയക്ക് സമാനമായ 19 ചികിത്സയ്ക്കും അനുമതിയുണ്ട്.എന്നാൽ, ആയുർവേദ ഡോക്ടർമാർക്ക് ഐഎംഎ അംഗങ്ങൾ പരിശീലനം നൽകില്ലെന്ന് സംഘടന വാർത്താക്കുറിപ്പിൽ അറിയിച്ചു.