ബുറേവി ചുഴലിക്കാറ്റ്: ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങള്‍ റദ്ദാക്കി
സിന്ധുമോൾ. ആർ
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എനിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങള്‍ റദ്ദാക്കി. കേരളം-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്ര് ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും നല്‍കുമെന്ന് അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചുവെന്നും വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
അഗ്നിരക്ഷ സേന പൂര്‍ണമായി സജ്ജമാണ്. സിഫില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ വിവിധ മേഖലകളില്‍ വിന്യസിച്ചു. വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. അതേസമയം, ബുറേവിയെ നേരിടാന്‍ കേരളം സജ്ജമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖര്‍ അറിയിച്ചു. എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെക്കന്‍ കേരളത്തില്‍ ഇന്ന് രാത്രി മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ കാറ്റിന്റെ പരമാവധി വേഗം 90 കിലോമീറ്ററാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തെക്കന്‍ കേളത്തില്‍ പലയിടത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
തീരമേഖലയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കി. മേല്‍നോട്ടത്തിന് കളക്ടര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. കളട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹൈല്‍പ് ലൈനും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്ക് ഹൈല്‍പ് ലൈന്‍ നമ്പര്‍ 1077.