സിന്ധുമോൾ. ആർ
കര്‍ഷക പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക്. കര്‍ഷകര്‍ ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഇന്ന് ഉപരോധിക്കും. പഞ്ചാബില്‍ നിന്ന് മുപ്പതിനായിരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ പ്രധാനപാതകളും വരുംദിവസങ്ങളില്‍ ഉപരോധിക്കാനാണ് കര്‍ഷക സംഘടനകള്‍ ഒരുങ്ങുന്നത്. ദേശീയപാതകളില്‍ കേന്ദ്രസേനയുടെയും പൊലീസിന്റെയും വന്‍ സന്നാഹമാണ് തുടരുന്നത്.
ഡല്‍ഹി ചലോ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജസ്ഥാനിലെ ഷാജഹാന്‍പൂരില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷകരാണ് ഇന്ന് പുറപ്പെടുന്നത്. രാവിലെ പതിനൊന്ന് മണിക്ക് യാത്ര തുടങ്ങുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ഇതോടെ, 2500 പൊലീസുകാരെ ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയില്‍ നിയോഗിച്ചു. കൂടുതല്‍ കമ്പനി കേന്ദ്ര സേനയെ അതിര്‍ത്തിപ്രദേശത്ത് വിന്യസിച്ചു.
പഞ്ചാബിലെ ഏഴ് ജില്ലകളിലെ ആയിരം ഗ്രാമങ്ങളില്‍ നിന്നാണ് മുപ്പതിനായിരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. 1300 ട്രാക്‌റുകളിലും 200 മറ്റ് വാഹനങ്ങളിലുമാണ് യാത്ര. അതേസമയം, ആറാംവട്ട പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്ക് ശ്രമം ആരംഭിച്ചതായി കേന്ദ്രമന്ത്രി സോം പ്രകാശ് വ്യക്തമാക്കി.