സിന്ധുമോൾ. ആർ
കൊച്ചി: ഫ്‌ളാറ്റില്‍ നിന്നു വീണ് ജോലിക്കാരി മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമ അഡ്വ ഇംത്യാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്തിന് പൊലീസ് കേസെടുത്തു. ജോലിക്കെന്ന പേരില്‍ രാജകുമാരിയെ തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളത്തെ ഫ്ലാറ്റിലെത്തിച്ച് തടങ്കലിലാക്കിയെന്നാണ് കുറ്റം.
അതേസമയം ഒളിവില്‍ പോയ ഇംത്യാസ് അഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. അഡ്വാന്‍സ് ആയി വാങ്ങിയ പതിനായിരം രൂപ മടക്കി നല്‍കാത്തതിന്റെ പേരിലാണ് ഇയാള്‍ കുമാരിയെ തടഞ്ഞുവച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
എറണാകുളം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കഴിഞ്ഞദിവസം കുമാരിയുടെ മൃതദേഹം സ്വദേശമായ സേലത്തേക്ക് കൊണ്ടുപോയിരുന്നു. കേസില്‍ നിന്ന് പിന്മാറിയാല് പണം നല്‍കാമെന്ന് ഇംത്യാസിന്റെ ബന്ധുക്കള്‍ വാഗ്ദാനം ചെയ്തതായി കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന് ആരോപിച്ചു. മുന്‍ ഹൈക്കോടതി ജഡ്ജി മുഹമ്മദ് ഷാഫിയുടെ മകനാണ് ഇംത്യാസ് അഹമ്മദ്.