വി.എം.സുരേഷ് കുമാർ
വടകര : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തുറയൂരില്‍ യൂഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ശ്രദ്ധ സാംസ്‌കാരിക വേദി നേതാക്കള്‍ക്കെതിരെ അക്രമം. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് തുറയൂരില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ദീര്‍ഘകാലം സിപിഎമ്മിലായിരുന്നവര്‍ വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടി വിട്ട ശേഷം സാംസ്‌കാരിക സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. ഈ സംഘടന തുറയൂര്‍ പഞ്ചായത്തില്‍ യുഡിഎഫുമായി മത്സരിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായവരാണ് പോളിംഗ് കഴിഞ്ഞതിനു പിന്നാലെ അക്രമം അഴിച്ചുവിട്ടത്.
പി.ബാലഗോപാലന്‍, പി.ടി.ശശി, കെ.രാജേന്ദ്രന്‍, പി.ടി.സുരേന്ദ്രന്‍, കോട്ടിയാടി മൊയ്തി, പുന്നക്കോളി വിനോദന്‍ തുടങ്ങിവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ബൂത്ത് പരിസരത്ത് നിന്ന് പോലീസ് ഇവരെ മാറ്റിയിരുന്നു. എല്ലാവരും ബാലഗോപാലന്റെ വീട്ടിലേക്ക് പോയപ്പോഴാണ് പിന്നാലെ എത്തിയവര്‍ അക്രം അഴിച്ചുവിട്ടത്. വീടിനു നേരെയും അക്രമം നടന്നു. പരിക്ക് പറ്റിയവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ചു യൂഡിഎഫ് പഞ്ചായത്ത് കമ്മിറ്റി തുറയൂര്‍ പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ 6 മുതല്‍ 4 വരെ നടക്കും. ഇന്ന് വൈകുന്നേരം യുഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടക്കും.