സിന്ധുമോൾ. ആർ
ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രതിഷേധം 21ാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹിയിലേക്കുള്ള ദേശീയ പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുന്നത് തുടരുകയാണ്. ഡല്‍ഹി- നോയിഡ അതിര്‍ത്തിയായ ചില്ല കര്‍ഷകര്‍ ഇന്ന് പൂര്‍ണമായി ഉപരോധിക്കും. രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകള്‍ അടക്കമുള്ള കര്‍ഷക സംഘങ്ങള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ എത്തുകയാണ്.
അതേസമയം, നിയമം എല്ലാവരും അംഗീകരിച്ചതാണെന്നും യഥാര്‍ത്ഥ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. ചര്‍ച്ച തീര്‍ച്ചയായും നടത്തും. ഗവണ്‍മെന്റ് സദാസമയവും ചര്‍ച്ചയ്ക്ക് തയാറാണ്. കര്‍ഷക നേതാക്കള്‍ തീരുമാനം അറിയിച്ചാല്‍ അടുത്ത യോഗം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിലും പഞ്ചാബിലും ജില്ലാ കമ്മീഷണര്‍മാരുടെ ഓഫീസിന് മുന്നിലിരുന്ന് കര്‍ഷകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. പ്രക്ഷോഭം രാജ്യവ്യാപകമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. പഞ്ചാബിലെ ലുധിയാന, പട്യാല, സംഗ്രൂര്‍, ബര്‍നാല, ബത്തിന്‍ഡ, മോഗ, ഫരീദ്‌കോട്ട്, ഫിറോസ്പൂര്‍, താന്‍തരന്‍ എന്നിവിടങ്ങളിലും സമരം നടക്കുന്നുണ്ടെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാനയിലെ ഫത്തേബാദ്, ജിന്‍ദ്, സിര്‍സ, കുരുക്ഷേത്ര, ഗുര്‍ഗോണ്‍, ഫരീദാബാദ്, ബിവാനി, കൈതല്‍, അമ്പാല എന്നിവിടങ്ങളിലും പ്രക്ഷോഭം നടത്തുന്നുണ്ട്.