സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: വിലാസം മാറുന്നതിന് അനുസരിച്ച് കൈവശമുള്ള എല്ലാ രേഖകളിലും മാറ്റം വരുത്താന്‍ ഇനി ഓഫീസുകള്‍ കയറി ഇറങ്ങേണ്ടതില്ല. ഇനി മുതല്‍ വിലാസം മാറിയാന്‍ ആധാറില്‍ മാത്രം പുതുക്കിയാല്‍ മതിയാകും. ബാങ്ക്, ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള രേഖകളിലെല്ലാം താനെ വിലാസം മാറുന്ന സംവിധാനം വൈകാതെ രാജ്യത്ത് നടപ്പാകും. എല്ലാ ഡാറ്റാ ബേയ്‌സും ആധാറുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഉടനെ തയ്യാറാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
നിലവില്‍ വിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി കൂടുതല്‍ പേരും ആധാറാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെുള്ളവയും വിലാസം കെവൈസി എന്നിവയ്ക്കും സബ്‌സിഡി ഉള്‍പ്പടെയുള്ളവ ലഭിക്കുന്നതിനും ആധാറാണ് പരിഗണിക്കുന്നത്.
ആധാറില്‍ വിലാസം പുതുക്കിയാല്‍ ബാങ്ക് അക്കൗണ്ട്, ടെലികോം, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, ഗ്യാസ് കണക്ഷന്‍, പാന്‍ എന്നിവയിലെല്ലാം താനെ മാറുന്ന രീതിയിലാണ് പുതിയ സംവിധാനം തയ്യാറാകുന്നത്. മാസങ്ങള്‍ക്കുള്ളില്‍ സംവിധാനം പ്രാവര്‍ത്തികമാകും. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയമാണ് പദ്ധതിക്കു പിന്നില്‍.