സിന്ധുമോൾ. ആർ
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളില്‍ രാജ്യശ്രദ്ധ നേടിയ തീരുമാനമായിരുന്നു തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രന്റെത്. ഇരുപത്തിയൊന്ന് വയസ്സുകാരിയെ തലസ്ഥാന നഗരത്തെ നയിക്കാന്‍ എല്‍ഡിഎഫ് തീരുമാനിക്കുമ്ബോള്‍ സമൂഹത്തിന്റെയാകെ പിന്തുണയും ആര്യയ്ക്ക് ലഭിച്ചു. ഇപ്പോള്‍ രാജ്യവും കടന്ന് താരമാകുകയാണ് ആര്യ. ജര്‍മ്മന്‍ പത്രമായ “ടാസ്‘ ആണ് ആര്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എസ്‌എഫ്‌ഐ നേതാവായ ആര്യയെ മേയറാക്കിയ സിപിഐ എം തീരുമാനം രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തില്‍ ചര്‍ച്ചാവിഷയമാണെന്ന് ബര്‍ലിന്‍ ആസ്ഥാനമായുള്ള പത്രത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇലക്‌ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്. മകളില്‍ പ്രതീക്ഷയെന്ന് പിതാവ് രാജേന്ദ്രന്‍ പ്രതികരിച്ചു. തീരുമാനങ്ങള്‍ എപ്പോഴും ആര്യയ്ക്ക് വിട്ടു കൊടുക്കാറാണ് പതിവ്. മേയര്‍ ആകും എന്നറിയുന്നതില്‍ സന്തോഷം എന്നും രാജേന്ദ്രന്‍ പ്രതികരിച്ചു. ആര്യയുടെ വിജയം കൂടുതല്‍ യുവജനങ്ങള്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും ടാസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജര്‍മ്മന്‍ പത്രത്തിന് പുറമേ ആന്ധ്രയില്‍ ഡിവൈഎഫ്‌ഐ ഇറക്കിയ കലണ്ടറിലും കേരളത്തില്‍ നിന്നുള്ള യുവ സാരഥികളാണ് താരം. ആര്യയ്ക്ക് പുറമേ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ 21 കാരി രേഷ്മ മറിയം റോയ്, മലമ്ബുഴ പഞ്ചായത്ത് പ്രസിഡന്റ് 23 കാരി രാധിക മാധവന്‍, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് 22 കാരി പി ശാരുതി, വയനാട് പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് 23 കാരി അനസ് റോഷ്ന സ്റ്റെഫി എന്നിവരുടെ ചിത്രവും കലണ്ടറില്‍ ഉണ്ട്. എല്ലാവരും സിപിഐ എം പ്രതിനിധികളാണ്.