സിന്ധുമോൾ. ആർ
കൊച്ചി: സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് വൈകും. നിര്‍മ്മാതാക്കളും വിതരണക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിയറ്ററുകളിലേക്ക് സിനിമ എത്തുന്നതിനെ കുറിച്ച് വ്യക്തതയില്ലെന്ന് തിയറ്ററുടമകളും സമ്മതിച്ചു. തര്‍ക്കം പരിഹരിക്കുന്നതടക്കം ചര്‍ച്ച ചെയ്യാന്‍ നാളെ ഫിലിം ചേംബറില്‍ സിനിമ സംഘടനകളുടെ സംയുക്ത യോഗം ചേരും.
തിയറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും എന്ന് പ്രദര്‍ശനം തുടങ്ങാന്‍ കഴിയുമെന്ന് ഫിയോക് ഉള്‍പ്പെടെയുള്ള തിയറ്റര്‍ സംഘടനകള്‍ക്കൊന്നും വ്യക്തതയില്ല. ഒരാഴ്ചയെങ്കിലും മുന്നൊരുക്കം നടത്തിയാല്‍ മാത്രമേ തിയറ്ററുകള്‍ പ്രദര്‍ശന സജ്ജമാകൂ. സിനിമകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടു പോകുന്നത്. നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയാറാണെന്നും തിയറ്ററുടമകള്‍ പറഞ്ഞു.
നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നല്‍കാനുള്ള വിഹിതം അഞ്ചേമുക്കാല്‍ കോടി രൂപ മാത്രമാണെന്നും തിയറ്റര്‍ ഉടമകള്‍ പറഞ്ഞു. നിര്‍മ്മാതാക്കളും വിതരണക്കാരും പറയുന്ന പതിനഞ്ച് കോടി രൂപയുടെ കണക്കിനെ കുറിച്ചറിയില്ല. പതിമൂന്നിന് റിലീസ് ചെയ്യുന്ന വിജയ് ചിത്രം ‘മാസ്റ്റര്‍’ ആദ്യമായി തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷയെങ്കിലും സിനിമ കിട്ടിയാല്‍ പ്രദര്‍ശിപ്പിക്കുമെന്ന് മാത്രമായിരുന്നു ഫിയോക്കിന്റെയും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെയും സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെയും പ്രതികരണം.