ശ്രീനഗർ: ശ്രീനഗർ വിമാനത്താവളത്തിലെ വിമാന സർവ്വീസുകൾ പുനരാരംഭിച്ചു. കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്ന ശ്രീനഗർ വിമാനത്താവളത്തിൽ നാലു ദിവസങ്ങൾക്ക് ശേഷം ആദ്യ വിമാനം ലാൻഡ് ചെയ്തു. ബോർഡർ റോഡ് ഓർഗനൈസേഷനാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത ശൈത്യമാണ് കശ്മീരിൽ അനുഭവപ്പെടുന്നത്. ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞു വീഴ്ച്ചയുമുണ്ട്. മഞ്ഞു വീഴ്ച്ച രൂക്ഷമായതിനെ തുടർന്നാണ് ശ്രീനഗറിലേക്കുള്ള വിമാന സർവ്വീസുകൾ റദ്ദാക്കിയത്. സർവ്വീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ വിമാനത്താവളത്തിലെ മഞ്ഞ് നീക്കം ചെയ്തിരുന്നു. അത്യാധുനിക ഉപകരണം ഉപയോഗപ്പെടുത്തിയാണ് വിമാനത്താവളത്തിലെ റൺവേയിൽ നിന്നും മഞ്ഞ് നീക്കം ചെയ്തത്.
തെക്കൻ കശ്മീർ, പൂഞ്ച്, രജൗരി, കിഷ്ത്വാർ, ശ്രീനഗർ, ദ്രാസ്, റംബാൻ, ഗുൽമാർഗ് എന്നിവിടങ്ങളിലെല്ലാം അതിശൈത്യമാണ് അനുഭവപ്പെടുന്നത്. മഞ്ഞുവീഴ്ച്ചയെ തുടർന്ന് പലയിടത്തും ഗതാഗതം തടസപ്പെടുകയും ചെയ്യുന്നുണ്ട്.