IndiaLatest

ഗോമൂത്രവും ചാണകവും ഉപയോഗിച്ച്‌ നിര്‍മ്മിച്ച സോപ്പും ഷാമ്പുവും ഉപയോഗിക്കാന്‍ ശീലിക്കണം-കര്‍ണാടക മന്ത്രി

“Manju”

ബംഗളുരു: പശു സംരക്ഷണത്തിന്റെ ഭാഗമായി പാലും നെയ്യും തൈരും മാത്രമല്ല, ഗോമൂത്രവും ചാണകവും ഉപയോഗിച്ച്‌ നിര്‍മ്മിച്ച സോപ്പും ഷാമ്പുവും അടക്കമുള്ള ഉല്‍പന്നങ്ങളും ഉപയോഗിക്കാന്‍ ശീലിക്കണമെന്ന് കര്‍ണാടക മൃഗസംരക്ഷണ-ഹജ്ജ് വഖഫ് മന്ത്രി പ്രഭു ചൗഹാന്‍. സംസ്ഥാനത്ത് ഗോവധ നിരോധന-കന്നുകാലി സംരക്ഷണ നിയമം ഓര്‍ഡിനന്‍സിലൂടെ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് വകുപ്പ് മന്ത്രിയുടെ അഭ്യര്‍ഥന.
ഗോമൂത്രം, ചാണകത്തിരികള്‍, നെയ്യ്, പഞ്ചഗവ്യ മരുന്നുകള്‍, ചാണകസോപ്പ്, ഷാമ്പൂ, ത്വഗ്ലേപനം തുടങ്ങി വിവിധ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണെന്നും ഇവ ജനങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവ ചേര്‍ത്ത പഞ്ചഗവ്യം സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിലെ വിഷാംശം കളയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിനായി ഇത്തരം ഉപോല്‍പന്നങ്ങള്‍ സംബന്ധിച്ച്‌ കാര്യമായ ഗവേഷണത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഉപേക്ഷിക്കപ്പെടുന്ന പശുക്കളുടെ മേല്‍നോട്ടം വഹിക്കാന്‍ തയാറുള്ളവര്‍ സര്‍ക്കാറിന് സഹായകരമായി മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഗോവധ നിരോധന-കന്നുകാലി സംരക്ഷണ ബില്‍ നിയമസഭയില്‍ പാസായെങ്കിലും നിയമനിര്‍മാണ കൗണ്‍സിലില്‍ പാസാക്കാനാവാത്തതിനാല്‍ യെദിയൂരപ്പ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. ഓര്‍ഡിനന്‍സിന് ഡിസംബര്‍ അഞ്ചിന് ഗവര്‍ണര്‍ വാജുഭായി വാല അനുമതി നല്‍കിയതോടെയാണ് നിയമം പ്രാബല്യത്തിലായത്.
പശു, പശുക്കിടാവ്, കാള, 13 വയസ്സില്‍ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനം. 13 വയസ്സിന് മുകളിലുള്ള പോത്തുകളെ വെറ്ററിനറി ഓഫിസറുടെയോ അധികാരികളുടെയോ അനുമതിയോടെ അറുക്കാന്‍ അനുമതിയുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവും അരലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.

Related Articles

Back to top button