മഹാരാഷ്ട്ര: മഹാരാഷ്ട്ര സർക്കാർ ആശുപത്രിയിലെ തീപിടുത്തത്തിൽ 10 കുട്ടികൾ മരിച്ച സംഭവത്തിൽ അധിക ധനസഹായം അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ കൂടി നൽകും. കൂടാതെ ഗുരുതരമായി പരിക്കേറ്റവർക്ക് ചികിത്സാ സഹായത്തിനായി 50,000 രൂപ നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മരിച്ച കുട്ടികളുടെ കുടുംബത്തിന് മഹാരാഷ്ട്ര സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് പ്രധാനമന്ത്രിയുടെ സഹായവും. കുട്ടികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തിയിരുന്നു. മരിച്ച കുട്ടികളുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും ചികിത്സയിലുള്ള കുട്ടികൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നുമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
ഭണ്ഡാര ജില്ല ജനറൽ ആശുപത്രിയിലെ സിക്ക് ന്യൂബോൺ കെയർ യൂണിറ്റിൽ ജനുവരി 9ന് പുലർച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. പതിനേഴ് കുഞ്ഞുങ്ങളാണ് ഈ സമയം എൻസിയുവിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴു പേരെ രക്ഷപ്പെടുത്തി. ഒരു മാസത്തിനും മൂന്നു മാസത്തിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.