സിന്ധുമോൾ. ആർ
കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ലോകരാഷ്ട്രങ്ങള്‍ അഭിനന്ദിച്ചിരുന്നു. സുഹൃദ് രാജ്യങ്ങളിലേക്ക് വാക്സിന്‍ എത്തിക്കുമെന്ന ഇന്ത്യയുടെ തീരുമാനം കൈയ്യടിച്ചാണ് ലോകരാജ്യങ്ങള്‍ സ്വീകരിച്ചത്. സുഹൃദ് രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ആദ്യ 12 മില്ല്യണ്‍ ഡോസ് നേപ്പാളിന് നല്‍കാനാണ് തീരുമാനം. ഇന്ത്യയുടെ വാക്സിനുകള്‍ വിശ്വസനീയമാണെന്ന് സമ്മതിച്ച് ചൈനയും രംഗത്തെത്തിയതോടെ പാളയത്തില്‍ ഏകനായി പാകിസ്ഥാന്‍. ചൈനീസ് ഗവണ്‍മെന്റിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ അടുത്തിടെ രാജ്യത്തിന്റെ വിദഗ്ധരെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ വാക്സിനുകളെ കുറിച്ച് പരാമര്‍ശിക്കുന്നത്.
ഇന്ത്യയുടെ വാക്സിനുകള്‍ ചൈനീസ് വേരിയന്റിനേക്കാള്‍ ഒട്ടും പിന്നിലല്ല. ലോകത്തിലെ ഏറ്റവും വലിയ വക്സിന്‍ നിര്‍മാതാവാണ് ഇന്ത്യ. ഇന്ത്യന്‍ വാക്സിനുകള്‍ക്ക് ആഗോളതലത്തില്‍ കൂടുതല്‍ വിശ്വാസയോഗ്യമാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് വളരെ ശക്തമായ ഉല്‍പ്പാദന-വിതരണ ശേഷിയുണ്ട്, ചില പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ ശക്തമാണതെന്ന് ജിയാങ് പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗ്ലാദേശുമായും വാക്‌സിന്‍ വിതരണം സംബന്ധിച്ച് ഇന്ത്യ കരാര്‍ ഒപ്പിട്ടിരുന്നു. ഫെബ്രുവരി ആദ്യത്തോടെ 30 മില്ല്യണ്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളാണ് ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മ്യാന്മറും ഇന്ത്യയില്‍ നിന്നും ആദ്യ ബാച്ച് വാക്‌സിന്‍ വാങ്ങുന്നതിനായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്.