സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തി വരുന്ന സമരം ഇന്ന് അന്‍പത് ദിവസം പിന്നിടുകയാണ്. കര്‍ഷകര്‍ റിപബ്ലിക് ദിനത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ട്രാക്‌ടര്‍ റാലി റിപബ്ലിക് ദിന പരേഡിനെ തടസപ്പെടുത്തില്ലെന്നും ഡല്‍ഹി–ഹരിയാന അതിര്‍ത്തിയില്‍ മാത്രമായിരിക്കും റാലിയെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബീര്‍ രജേവാളാണ് ട്രാക്‌ടര്‍ റാലിയെ സംബന്ധിച്ച് കര്‍ഷകര്‍ക്ക് കത്തെഴുതിയത്. കര്‍ഷക സമരത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന വിഘടനവാദികളില്‍ നിന്നും കര്‍ഷകര്‍ അകലം പാലിക്കണമെന്നും ബല്‍ബീര്‍ രജേവാള്‍ എഴുതിയ കത്തില്‍ പറയുന്നു. അന്നേദിവസം ചെങ്കോട്ടയില്‍ പ്രതിഷേധ സമരമുണ്ടാകില്ലെന്നും രജേവാള്‍ അറിയിച്ചു.
റിപബ്ലിക് ദിന പരേഡിനെ തടസപ്പെടുത്തുന്ന കര്‍ഷക സമരം തടയണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേന്ദ്രത്തിന് വേണ്ടി ഡല്‍ഹി പൊലീസാണ് ഹര്‍ജി നല്‍കിയത്. അതേസമയം റിപബ്ലിക് ദിന തലേന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ എത്തിച്ചേരണമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം റിപബ്ലിക് ദിന പരേഡ് തടസപ്പെടുത്തുന്നത് രാജ്യത്തിന് മുഴുവന്‍ അപമാനമാണെന്ന സുപ്രീംകോടതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്‌മൂലത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വിമര്‍ശിച്ചു. ‘ട്രാക്ര്‍ടര്‍ റാലി‘ സര്‍ക്കാരിന് അപമാനമാണ് എന്നാല്‍ സമരം ചെയ്‌തിരുന്ന അറുപതോളം കര്‍ഷകര്‍ മരിച്ചത് പ്രശ്‌നമല്ല.’ രാഹുല്‍ പറഞ്ഞു.