ഇന്ത്യയുമായുള്ള സൗഹൃദം ദൃഢമാക്കാൻ നേപ്പാൾ
ദ്വിദിന സന്ദർശനത്തിനായി വിദേശകാര്യമന്ത്രിയും സംഘവും രാജ്യത്തെത്തി.
ന്യൂഡൽഹി : ചൈനയുമായുള്ള അസ്വാരസ്യങ്ങൾക്കിടെ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി നേപ്പാൾ. രണ്ട് ദിവസത്തെ സന്ദർശനത്തിനായി നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവലിയും സംഘവും ഇന്ത്യയിൽ എത്തി. അതിർത്തി വിഷയം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായാണ് നേപ്പാൾ പ്രതിനിധികൾ ഇന്ത്യയിലെത്തിയത്.
1987 ന് ശേഷം ഇത് ആറാം തവണയാണ് നേപ്പാൾ വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. വ്യാഴാഴ്ച വിവിധ യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.
വെള്ളിയാഴ്ച അദ്ദേഹം വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളും ചേർന്ന് ഉഭയകക്ഷി ജോയിന്റ് കമ്മീഷനിൽ അദ്ധ്യക്ഷത വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഗ്യാവലിയ്‌ക്കൊപ്പം വിദേശകാര്യ സെക്രട്ടറിയും, ആരോഗ്യ സെക്രട്ടറിയും ഇന്ത്യയിൽ എത്തിയിട്ടുണ്ട്. കൊറോണ വാക്‌സിൻ ലഭ്യമാക്കുന്നത് സംബന്ധിച്ച് ആരോഗ്യസെക്രട്ടറി അധികൃതരുമായി ചർച്ച നടത്തും. നിലവിൽ വാക്‌സിനായി നേപ്പാൾ ഇന്ത്യയെയും ചൈനയെയും സമീപിച്ചിട്ടുണ്ട്.