ന്യൂഡൽഹി : കൊറോണ വാക്സിൻ സ്ത്രീകളിലും പുരുഷൻമാരിലും വന്ധ്യതയ്ക്ക് കാരണമാകുമെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രമന്ത്രി ഡോ ഹർഷവർദ്ധൻ . സാധാരണ മറ്റു വാക്സിനുകൾക്കുണ്ടാകുന്ന പാർശ്വഫലങ്ങൾ മാത്രമേ കൊറോണ വാക്സിനും ഉണ്ടാകൂ. ചെറിയ പനി, ശരീര വേദന എന്നിവ വാക്സിൻ എടുത്താൽ ഉണ്ടാകും.എന്നാൽ അത് ഉടൻ മാറുമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
കൊറോണ വാക്സിൻ സ്ത്രീകളിലും പുരുഷൻമാരിലും വന്ധ്യത ഉണ്ടാകും എന്നതിന് ശാസ്ത്രീയമായ ഒരു തെളിവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു,. സർക്കാർ ഉൾപ്പെടെയുള്ള ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ളവ അല്ലാതെ വ്യാജപ്രചാരണങ്ങളിൽ ജനങ്ങൾ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 16 മുതലാണ് രാജ്യത്ത് കൊറോണ വാക്സിനേഷൻ ആരംഭിക്കുന്നത് . ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ മൂന്നുകോടി പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡും ഭാരത് ബയോടെക്കിന്റെ കൊവാക്സിനും ആണ് രാജ്യത്ത് ആദ്യഘട്ടത്തിൽ വാക്സിനേഷനായി ഉപയോഗിക്കുന്നത്.
രാജ്യത്ത് വാക്‌സിൻ വിതരണത്തിനാവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. ഭൂരിഭാഗം സംസ്ഥാനങ്ങളിലും വാക്‌സിനുകളെത്തി. സംസ്ഥാനങ്ങൾക്ക് വാക്‌സിൻ അനുവദിക്കുന്നതിൽ ഒരു വിവേചനവും കാണിച്ചിട്ടില്ലെന്നും ഹർഷവർദ്ധൻ വ്യക്തമാക്കി .