ന്യൂഡൽഹി : യുദ്ധങ്ങൾക്കായി തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾ ഉപയോഗിക്കുകയാണ് ഇന്ത്യയുടെ ആത്യന്തിക ലക്ഷ്യമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. തേജസ് യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനായി കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകിയതിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആത്മനിർഭർ ഭാരതിന് പ്രോത്സാഹനം നൽകുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശീയവത്കരണവും, ആത്മനിർഭർ ഭാരതിനെ പിന്തുണയ്ക്കുകയുമാണ് തങ്ങളുടെ ലക്ഷ്യം. ഭൂരിഭാഗം സാമഗ്രികളും ഇന്ത്യയിൽ നിർമ്മിച്ച എയർ ക്രാഫ്റ്റ് സ്വന്തമാക്കുന്നതു വഴി വ്യോമസേനയുടെ കരുത്ത് വാനോളം ഉയരുമെന്നും ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് വ്യോമസേനയ്ക്കായി തേജസ് യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിന് പ്രധാനമന്ത്രി അദ്ധ്യക്ഷനായ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. 83 എൽസിഎ തേജസ് മാർക്-1 എ യുദ്ധവിമാനങ്ങളാണ് വ്യോമസേന വാങ്ങാനൊരുങ്ങുന്നത്. 48,0000 കോടി രൂപയാണ് ചിലവ്. മന്ത്രി സഭ അംഗീകാരം നൽകിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ തന്നെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡുമായി ചേർന്ന് കരാറിൽ ഒപ്പുവെയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.