സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: നീറ്റ് പി.ജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 18നാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ (എന്‍.ബി.ഇ) അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 30ന് മുന്‍പ് എം.ബി.ബി.എസ് ബിരുദവും ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കണം.
ഏപ്രില്‍ 18ന്റെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ 300 ചോദ്യങ്ങളുണ്ടാകും. മൂന്ന് മണിക്കൂര്‍ മുപ്പത് മിനിട്ടാണ് പരീക്ഷാ സമയം. പരീക്ഷയ്‌ക്കുളള അപേക്ഷാ ഫോം nbe.edu.in, natboard.edu.in എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് പരീക്ഷാ തീയതിയില്‍ മാറ്റമുണ്ടാകാമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ അറിയിച്ചു. രാജ്യമാകെ മാസ്റ്റര്‍ ഓഫ് സര്‍ജറി(എം.എസ്) 10821 സീറ്റുകളിലേക്കും ഡോക്‌ടര്‍ ഓഫ് മെഡിസിന്(എം.ഡി) 19,953 സീറ്റുകളിലേക്കും 6102 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 1979 പിജി ഡിപ്ളോമ സീറ്റുകളിലേക്കുമാണ് നീറ്റ് പി.ജി നടത്തുക. ആകെ സീറ്റില്‍ 50 ശതമനാം അഖിലേന്ത്യ ക്വാട്ടയിലും 50 ശതമാനം സംസ്ഥാനങ്ങളുടെ ക്വാട്ടയിലുമാണ് പ്രവേശനം.