ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അടുത്ത മാസം പൂർത്തിയാകുമെന്ന് ഭാരത് ബയോടെക്ക്. വാക്‌സിൻ ഇതുവരെ സ്വീകരിച്ച ആർക്കും തന്നെ പാർശ്വഫലങ്ങൾ ഇല്ല. വാക്‌സിനേഷൻ സ്വീകരിച്ചാൽ യാതൊരുവിധ തിരിച്ചടിയുമുണ്ടാകില്ലെന്ന് ബയോടെക്ക് വ്യക്തമാക്കി.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്ക് ഐസിഎംആർ, പൂനെ എൻഐവി എന്നീ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കൊവാക്‌സിൻ നിർമ്മിക്കുന്നത്. ഡൽഹി, മുംബൈ, പട്‌ന, ലക്‌നൗ തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിലായാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നത്.
2020 നവംബർ പകുതിയോടെയാണ് വാക്‌സിന്റെ മൂന്നാം ഘട്ട ട്രയൽ ഇന്ത്യയുടെ പല ഭാഗത്തും ആരംഭിച്ചത്. രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണം നടത്തുന്ന ആദ്യ വാക്‌സിനാണ് കൊവാക്‌സിൻ. 26000 ആളുകളിലാണ് മൂന്നാം ഘട്ട പരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ 23500 ഓളം ആളുകളിൽ ഇതിനൊടകം പരീക്ഷണം നടത്തിക്കഴിഞ്ഞു. ഇത്രയധികം ആളുകളിൽ വാക്‌സിൻ പരീക്ഷണം നടത്തുന്നതും ഇതാദ്യമായിട്ടാണ്.
കൊവാക്‌സിന്റെ 10 മില്യൺ ഡോസുകൾ ഇതിനോടകം തയ്യാറായി കഴിഞ്ഞു. 300 മില്യൺ ഡോസുകൾ വർഷം ഉത്പാദിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിൽ 100 മില്യൺ ഡോസുകൾ ഇന്ത്യയിൽ തന്നെ വിതരണം ചെയ്യുമെന്നും ഭരത് ബയോടെക് നേരത്തെ അറിയിച്ചിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ മരുന്ന് നിർമ്മാണ ശേഷിയുള്ള രാജ്യമായതിനാൽ വിവിധ രാജ്യങ്ങൾ ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.