സിന്ധുമോൾ. ആർ
സംസ്ഥാനത്ത് തുടര്‍ച്ചയായി കോവിഡ് വാക്‌സിനേഷന്‍ നല്‍കും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് മുതല്‍ ആഴ്ച്ചയില്‍ നാല് ദിവസങ്ങളിലാണ് കുത്തിവയ്പ്പ്. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് നടക്കുക.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് തിങ്കളാഴ്ച്ച മുതലും തിരുവനന്തപുരം ജനറല്‍ ആശുപത്രി ചൊവ്വാഴ്ച്ച മുതലും വാക്‌സിനേഷന്‍ കേന്ദ്രങ്ങളാകും.തീരദേശ മേഖലയായ പുല്ലുവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കും. ആദ്യ ദിനം വാക്‌സിന്‍ സ്വീകരിച്ച 8062 ആരോഗ്യ പ്രവര്‍ത്തകരില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വാക്സിനേഷന്‍ പൂര്‍ത്തിയായതിനാല്‍ ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കും. വരും ദിവസങ്ങളില്‍ ഓരോ കേന്ദ്രത്തിലും നൂറു പേര്‍ക്ക് വീതം കുത്തിവയ്പ്പ് നടത്തും. ആരോഗ്യ പ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ വിവിധ സേനാംഗങ്ങള്‍, പൊലീസ്, റവന്യു വകുപ്പ് ജീവനക്കാര്‍, മുന്‍സിപ്പല്‍ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.